2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഉലുവയുടെ ഇംഗ്ലീഷ് എന്ത്? - ബി.എസ്. വാരിയര്‍

'അമ്മേ, ക്യാറ്റിന്റെ ടെയിലില്‍ പിടിച്ചപ്പോള്‍ എന്റെ ഫീറ്റില്‍ മാന്തി- ഒന്നാം ക്ളാസില്‍ പഠിക്കുന്ന ആറുവയസ്സുകാരിയുടെ ഭാഷ തെല്ല് അദ്ഭുതപ്പെടുത്തി. കോളജ് അധ്യാപകനായ സുഹൃത്തിന്റെ വീട്ടില്‍ മൂന്നു പതിറ്റാണ്ടു മുന്‍പു നടന്ന സംഭവം. വിവരവും വിവേകവുമുള്ള അച്ഛനമ്മമാര്‍ എന്തുകൊണ്ടാണു കുട്ടിയെ ഈ വികൃതഭാഷ സംസാരിപ്പിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് കുട്ടിയുടെ അമ്മ. 'വീട്ടിലായാലും പേരെല്ലാം ഇംഗിഷിലേ പറയാവൂ എന്നു ടീച്ചര്‍ നിര്‍ബന്ധിക്കുന്നു.

മാള സ്കൂളില്‍ മലയാളത്തില്‍ സംസാരിച്ചുപോയ കുട്ടികള്‍ക്ക് ആയിരം രൂപ പിഴയിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോഴാണു പഴയ കഥ ഓര്‍മ വന്നത്. ആയിരം ഇല്ല, വെറും 250 മാത്രമാണു പിഴയെന്ന വിശദീകരണവും നമുക്കു സമാധാനം നല്‍കുന്നില്ല. 103 കുട്ടികളെ ഇക്കാര്യത്തിനു ക്ളാസില്‍ നിന്ന് ഇറക്കി വിട്ടുവത്രേ.

നമുക്കു കുട്ടിക്കഥയിലേക്കു തിരിച്ചുവരാം. പിറ്റേന്ന് ഇളയ കുട്ടിയെ അതേ സ്കൂളിലെ നഴ്സറി ക്ളാസില്‍ ചേര്‍ക്കാന്‍ പോകുന്നുണ്ടെന്നു സുഹൃത്ത് അറിയിച്ചപ്പോള്‍ കൂട്ടത്തില്‍ ഞാനും ചെല്ലാമെന്നു പറഞ്ഞു. ചെന്നു. സുഹൃത്ത് എന്നെ ഹെഡ്മിസ്ട്രസിനു പരിചയപ്പെടുത്തി. പത്രത്തില്‍ പേരു കണ്ടറിയാമെന്ന് അവര്‍ സൂചിപ്പിച്ചു.

പ്രവേശനത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍, രണ്ടു മിനിറ്റ് സംസാരിക്കാന്‍ സമയമുണ്ടോയെന്നു ഞാന്‍ ഹെഡ്മിസ്ട്രസിനോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു. 'ഞാനിന്നലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ കുഞ്ഞിന്റെ മൂത്തവള്‍ ഇവിടെ ഒന്നാം ക്ളാസില്‍ പഠിക്കുന്നുണ്ടnല്ലോ. അവള്‍ ഇംഗിഷും മലയാളവും ചേര്‍ത്തു കൃത്രിമമായ അവിയല്‍ ഭാഷയില്‍ സംസാരിക്കുന്നതു കേട്ടു. കാരണം ചോദിച്ചപ്പോള്‍ പേരെല്ലാം ഇംഗിഷിലേ പറയാവു എന്നു സ്കൂളില്‍ നിന്നു നിര്‍ദേശമുണ്ടെന്നറിഞ്ഞു.

'അതു പിന്നെ, ഞങ്ങള്‍ വളരെ പര്‍ട്ടിക്കുലറാ. വീട്ടിലായാലും കുട്ടികള്‍ നൌണ്‍ ഫോംസെല്ലാം ഇംഗിഷിലേ പറയാവൂ. എങ്കിലേ വൊക്കാബ്യുലറി ഡവലപ് ചെയ്യൂ.
ഇങ്ങനെയൊരു നിര്‍ബന്ധംവച്ചാല്‍ കുട്ടിയുടെ ആശയപ്രകടനശേഷി സ്വാഭാവികമായി വികസിക്കുന്നതിനു തടസ്സമാകില്ലേയെന്ന സംശയത്തിനു തൃപ്തികരമായ മറുപടി കിട്ടിയില്ല.

'തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കാം. ടീച്ചര്‍ക്കു പാചകവിദ്യ അറിയാമോ?- ചോദ്യം അവര്‍ക്കു നന്നേ പിടിച്ചു. പെട്ടെന്നു വാചാലയായി.

'അറിയാമോയെന്നോ? വെജ്ജായാലും നോണ്‍വെജ്ജായാലും ഞാന്‍ എക്സ്പെര്‍ട്ടാ. അടപ്രഥമന്‍ മുതല്‍ ചിക്കന്‍ ബിരിയാണി വരെ ചെയ്യാന്‍ പതിന്നാലു വയസ്സായപ്പോഴേക്കും അമ്മ പഠിപ്പിച്ചതാ.
'അത്രയൊന്നും വേണ്ട ടീച്ചറേ. സാമ്പാറു വയ്ക്കുന്നതെങ്ങനെയെന്നു പെട്ടെന്ന് ഇംഗിഷിലൊന്നു പറഞ്ഞേ.

'അതൊരു ഓക്വേര്‍ഡ് എംബാരസിങ് സജഷനാണ്.
'വേണ്ട, ഉലുവയുടെ ഇംഗിഷ് എന്താണ്, ടീച്ചറേ.
'അതു പിന്നെ, ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
'ഇതുതന്നെയല്ലേ ആശയവിനിമയത്തിലെ തകരാറ്? ക്ളാസില്‍ ഇംഗിഷ് മാധ്യമത്തില്‍ പഠിപ്പിക്കുമ്പോള്‍ ആ ഭാഷ നന്നായി പറയാം, പറയണം. ഇംഗിഷില്‍ ഭംഗിയായി എഴുതാനും സ്വാഭാവികമായി സംസാരിക്കാനും നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും വേണം.

പക്ഷേ, വീട്ടില്‍പ്പോലും മാതൃഭാഷയില്‍ മിണ്ടിപ്പോകരുതെന്ന വാശി വിദ്യാഭ്യാസത്തിന്റെ അടിവേരിളക്കുകയില്ലേ?

അടുക്കളയില്‍ ഉലുവയ്ക്കു ഫെനുഗ്രീക്കെന്നും കൊത്തമല്ലിക്കു കൊറിയാന്‍ഡറെന്നും ജീരകത്തിനു കമിന്‍ സീഡെന്നും കായത്തിന് അസഫേറ്റിഡയെന്നും ചീരയ്ക്കു അമരാന്തസെന്നും ചേമ്പിനു കൊളക്കേഷ്യയെന്നും പറയണമെന്ന വാശി വേണോ? ഓരോ സന്ദര്‍ഭത്തിനും യോജിച്ച ഭാഷ ഉപയോഗിക്കുക. അത് ഏറ്റവും ഭംഗിയായി പ്രയോഗിക്കാന്‍ ശീലിക്കുക. ഇതല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്?

സ്കൂളുകളില്‍ ചിട്ട നിശ്ചയമായും വേണം. പക്ഷേ, ഏതും അതിരു കടക്കരുത്. ക്രമാധികമായി മുടി നീട്ടിവളര്‍ത്തിയ കുട്ടികളെ നിരത്തിനിര്‍ത്തി ഓഗസ്റ്റ് രണ്ടിനു മറ്റൊരു സ്കൂളില്‍ ബാര്‍ബര്‍പണി അറിയാത്ത അധ്യാപകന്‍ കത്രികയെടുത്തു പെരുമാറിയെന്നും അവരില്‍ പലരും പിന്നീടു യഥാര്‍ഥ ബാര്‍ബര്‍മാരെ തേടിപ്പോകേണ്ടി വന്നെന്നുമുള്ള പാലക്കാടു വാര്‍ത്തയും ചിട്ടയുടെ നല്ല മാതൃകയെയല്ലല്ലോ ഓര്മിപ്പിക്കുന്നത്.
മനോരമ ഓണ്‍ലൈന്‍

2 അഭിപ്രായങ്ങൾ:

  1. 'അമ്മേ,ക്യാറ്റിന്റെ ടെയിലില്‍ പിടിച്ചപ്പോള്‍ എന്റെ ഫീറ്റില്‍ മാന്തി'

    എത്തുതന്നെയാണ് നമ്മളുടെ വിദ്യഭ്യാദത്തിന്‍റെ തകരാറ്

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.