2013, മാർച്ച് 19, ചൊവ്വാഴ്ച

മലയാളം ഒന്നാംഭാഷ നിയമനിര്‍മാണത്തിനായി സര്‍വകക്ഷിയോഗം വിളിക്കും


Published on  20 Mar 2013

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തെക്കുറിച്ച് എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷി യോഗം വിളിക്കാനാണ് ധാരണ. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കെ.പി. രാമനുണ്ണി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വന്ന അമാന്തത ചൂണ്ടിക്കാട്ടിയാണ് ഐക്യമലയാള പ്രസ്ഥാനവും മറ്റും നിയമനിര്‍മാണം ആവശ്യപ്പെട്ടത്. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന മലയാളപഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും. കോടതിഭാഷ മലയാളമാക്കുന്നതിന് കോടതികളുടെ കൂടി അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമനിര്‍മാണത്തിന് സമവായം തേടി ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് ധാരണയായത്. മന്ത്രി കെ.സി. ജോസഫ്, ഒ.എന്‍.വി., സുഗതകുമാരി, എം.എല്‍.എ. മാരായ സി.പി. മുഹമ്മദ് , ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരും പിരപ്പന്‍കോടി മുരളി, ഐക്യമലയാള പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് നന്ദകുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.

2013, മാർച്ച് 18, തിങ്കളാഴ്‌ച

മലയാളത്തിനായുള്ള നിരാഹാരസമരം തുടങ്ങി



Published on  19 Mar 2013
തിരുവനന്തപുരം: മലയാളത്തിനായുള്ള എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിലെ കേരളപാണിനി എ.ആര്‍. രാജരാജവര്‍മയുടെ പ്രതിമയെ സാക്ഷിനിര്‍ത്തി കവി ഒ.എന്‍.വി കുറുപ്പ് സമരം ഉദ്ഘാടനം ചെയ്തു. ഒന്നാം ഭാഷ നിയമ നിര്‍മാണം നടത്തുക, കോടതിഭാഷ മലയാളമാക്കുക, പ്രവേശന പരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക, മലയാളത്തിനായി പ്രത്യേക വകുപ്പും അതിനുകീഴില്‍ ഡയറക്ടറേറ്റും രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. രാമനുണ്ണി നിരാഹാരം ആരംഭിച്ചത്.

മലയാള ഭാഷയെ ഒന്നാം ഭാഷയാക്കിയിട്ടും അത് നടപ്പാക്കാത്തത് കടുത്ത വഞ്ചനയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. മലയാളത്തിനായി ഒരു മാതൃഭാഷാ നിയമം കൊണ്ടുവരണം. ഇതിന് എല്ലാ കക്ഷികളുടെയും പിന്തുണയുണ്ടാകും. ഇത്തരത്തില്‍ മറ്റിടങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളതിന്റെ മാതൃക നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി നാം സഹിക്കുന്ന നാണക്കേട് ഇനിയും സഹിക്കുമെന്ന ധാരണയെ തിരുത്തുന്നതിന്റെ ആരംഭമാണ് ഈ സമരം. മലയാള ഭാഷയുടെ കാര്യത്തിലുള്ള അവഗണന ശരിയാണോയെന്ന് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ആലോചിക്കണം. എ.ആര്‍. രാജരാജവര്‍മയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശാകുന്തളം പരിഭാഷ വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ അത് സാംസ്‌കാരിക മന്ത്രിയെക്കൊണ്ട് പ്രകാശനം ചെയ്യുന്നതിന് പകരം മറ്റൊരു മന്ത്രിയെക്കൊണ്ട് പ്രകാശിപ്പിക്കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ അതിന് അവതാരികയെഴുതിയ ഞാനിതിനോട് വിയോജിച്ചു. പിന്നീട് പുസ്തകം പ്രകാശനവും നടത്തി തപാല്‍ മുഖേന ഒരു കോപ്പി അയച്ചുതരികയായിരുന്നുവെന്നും ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.

മലയാളത്തെ ഒന്നാം ഭാഷയാക്കിയിട്ടും അത് നടപ്പിലാക്കാതെ ധിക്കരിക്കുന്ന ഒരുകൂട്ടമാളുകളുണ്ട്. എന്തുകൊണ്ടാണ് ഈ ധിക്കാരമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഒന്നും പറയാനില്ലേയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കവയിത്രി സുഗതകുമാരി ചോദിച്ചു. സ്വന്തം ഭാഷയ്ക്കായി ഇങ്ങനെ യാചിക്കേണ്ടിവരുന്നത് ലജ്ജാവഹമാണെന്നും അവര്‍ പറഞ്ഞു. മാതൃഭാഷയ്ക്കായി സമരം നടത്തേണ്ടിവരുന്നത് ഉചിതമായ കാര്യമല്ലെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ അഭിപ്രായപ്പെട്ടു. എല്ലാവരും ഒരുമിച്ചാല്‍ നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മലയാളിയുടെയും ജീവന്മരണ പ്രശ്‌നമാണ് മലയാളത്തിന്റെ പ്രശ്‌നമെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. മലയാള പ്രശ്‌നത്തില്‍ എഴുത്തുകാര്‍ വേണ്ട സംഭാവന ചെയ്യുന്നില്ലെന്ന പശ്ചാത്താപത്തിന്റെ പുറത്താണ് താന്‍ നിരാഹാരത്തിനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനായി കുഞ്ഞിരാമന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, പിരപ്പന്‍കോട് മുരളി, കടകംപള്ളി സുരേന്ദ്രന്‍, എം.വി. പ്രദീപന്‍, ഹരിദാസന്‍, കെ.കെ. സുബൈര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്‍ഭാഗത്തെ റോഡരികില്‍ നിരാഹാര സമരം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നടപ്പാതയ്ക്കരികില്‍ പിടിപ്പിച്ചിരിക്കുന്ന പുല്ലിന് കേടുവരും എന്ന വാദവുമായി ഇതിന്റെ കരാറുകാരന്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് നിരാഹാര സമരം വി.ജെ.ടി ഹാളിന് എതിര്‍വശത്തുള്ള റോഡരികിലേക്ക് മാറ്റുകയായിരുന്നു.

മലയാളം അല്ലെങ്കില്‍ മരണം - കെ.പി. രാമനുണ്ണി


മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയഭാഷകള്‍ക്ക് കിട്ടുന്ന പദവിയേക്കാള്‍ മോശമാണ് സാക്ഷരകേരളത്തിലെ മധുരമലയാളത്തിന്റെ അവസ്ഥ എന്നതാണ് വസ്തുത. ഇതിനുപുറമെ അധിനിവേശഭാഷാ പ്രത്യയശാസ്ത്രത്തിന്റെ വികലസ്വാധീനത്താല്‍ ഇംഗ്ലീഷ്മാത്രമേ രക്ഷയുള്ളൂ എന്ന ധാരണ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്




മനുഷ്യനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണം ജൈവികമായ മരണത്തിന് തുല്യമാണ്. സ്വയം പ്രകാശനക്ഷമമല്ലാത്ത, തന്റേതായ തിരിച്ചറിവുകളും മുന്‍ഗണനകളും നഷ്ടപ്പെട്ട, മറ്റുള്ളവരുടെ ആശയങ്ങളും സങ്കല്‍പ്പങ്ങളും അനുകരിക്കുന്ന മനുഷ്യജീവി ശ്വാസോച്ഛ്വാസം നടത്തുന്ന മൃതദേഹം മാത്രമാകുന്നു. അതായത്, ഒരു വൈദ്യശരീരം. മനുഷ്യനെ വെറും മൃതദേഹമാക്കി വെട്ടിച്ചുരുക്കാതെ സാംസ്‌കാരികമായി ജീവിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാകട്ടെ അവന്റെ മാതൃഭാഷയും.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ മലയാളികളെ ഒട്ടുക്ക് സാംസ്‌കാരികഹത്യക്ക് വിധേയമാക്കുന്ന നയങ്ങളാണ് മാതൃഭാഷാ അവഹേളനത്തിലൂടെ കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. സമയം വളരെ വൈകിയിരിക്കുന്നു. പ്രശ്‌നം ഗുരുതരമായി മൂര്‍ച്ഛിച്ചിരിക്കുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ ഒരു ജനതയ്ക്കുതന്നെ 'വംശനാശം' സംഭവിക്കുമെന്ന അവസ്ഥയിലാണ് ഐക്യമലയാളപ്രസ്ഥാനം അനിശ്ചിതകാല നിരാഹാരത്തിലൂടെ മാതൃഭാഷാസമരത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മലയാളികളുടെ സാംസ്‌കാരികജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തരനടപടികള്‍ സര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

ഒന്നാമതായി കേരളമണ്ണില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി മുതല്‍ പ്ലസ്ടുവരെയുള്ള സകലക്ലാസുകളിലും മലയാളം നിര്‍ബന്ധഭാഷയാക്കാന്‍ ഈ ബജറ്റ്‌സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുക.രണ്ടാമതായി നിര്‍ബന്ധിത മാതൃഭാഷാപഠനനിയമം പ്രാവര്‍ത്തികമാക്കാനുള്ള പിരീഡുകളെയും അധ്യാപകരെയും കണ്ടെത്തി തദനുസാരിയായ കല്‍പ്പനകള്‍ പുറപ്പെടുവിക്കുക. മൂന്നാമതായി കോടതിഭാഷ മലയാളമാക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കുക. നാലാമതായി കേരളത്തിലെ തൊഴില്‍ പരീക്ഷകളില്‍ മലയാളത്തിന് പ്രാധാന്യവും മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷകളില്‍ മാധ്യമപദവിയും നടപ്പില്‍വരുത്തുക.

ഈയൊരു അന്ത്യശാസനത്തിന്റെ അവസ്ഥയില്‍ മാതൃഭാഷകൊണ്ടുമാത്രം മനുഷ്യന് നിലനിര്‍ത്താവുന്ന സാംസ്‌കാരികജീവനത്തെക്കുറിച്ച് ചെറുതായെങ്കിലും വിലയിരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.മനുഷ്യനെ മനുഷ്യനാക്കിയത് അവനില്‍ വളര്‍ച്ച പ്രാപിച്ച ഭാഷേന്ദ്രിയമാണെങ്കില്‍ ആ ഭാഷേന്ദ്രിയത്തിന്റെ ഘടനയും സ്വഭാവവും കാര്യക്ഷമതയും നിശ്ചയിക്കുന്നത് മാതൃഭാഷയാണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കയാണ്. അതായത്, മാതൃഭാഷയിലൂടെ ലഭിക്കുന്ന വെള്ളവും വളവും പരിലാളനങ്ങളുമാണ് ഒരു കുട്ടിയുടെ ഭാഷാവയവത്തെ പുഷ്ടിപ്പെടുത്തുന്നത്. അങ്ങനെ പരിപുഷ്ടിപ്പെട്ട ഭാഷാവയവത്തിലൂടെയാണ് അവനില്‍/അവളില്‍ സര്‍ഗാത്മകത പൂക്കുന്നത്, വിവിധ വിജ്ഞാനശാഖകള്‍ സ്വായത്തമാകുന്നത്, എന്തിന് മറ്റുഭാഷകള്‍ പഠിക്കാനുള്ള കെല്‍പ്പുപോലും ഉണ്ടാകുന്നത്. അതിനാലാണ് ഐക്യരാഷ്ട്രസംഘടന 'സ്വന്തം നാവ്' ഒരു ജനതയുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചതും ഫിബ്രവരി 21-ാം തീയതി മാതൃഭാഷാദിനമായി ആചരിക്കുന്നതും. അപ്പോള്‍ മലയാളികളെ സംബന്ധിച്ച് അവരിലുള്ള മലയാളത്തിന്റെ നിക്ഷേപങ്ങളാണ് ആത്മാഭിമാനത്തിന്റെയും സംസ്‌കാരശക്തിയുടെയും നിദാനമെന്ന് വരുന്നു. മലയാളമെന്ന മൃതസഞ്ജീവനി ലഭിക്കാത്ത തിരുവനന്തപുരത്തുകാരനാകട്ടെ, കോട്ടയത്തുകാരനാകട്ടെ, കോഴിക്കോട്ടുകാരനാകട്ടെ, നല്ല കലാകാരനാകാന്‍ കഴിയുകയില്ല, ശാസ്ത്രജ്ഞനാകാന്‍ സാധിക്കുകയില്ല, പണ്ഡിതനാകാനും ഒക്കുകയില്ല.

കൊളോണിയല്‍ കാലഘട്ടത്തില്‍ സ്വാഭാവികമായും ഇന്ത്യന്‍ഭാഷകളെ ക്ഷയിപ്പിക്കാനും ഇംഗ്ലീഷിന്റെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും ബ്രിട്ടീഷ് ഭരണകൂടം ഉത്‌സുകമായിരുന്നു. നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍ ലൈബ്രറികളുടെ ഒറ്റ ഷെല്‍ഫിന്റെ മൂല്യമേ മൊത്തം ഇന്ത്യന്‍സാഹിത്യത്തിനുള്ളൂവെന്ന് വിശ്വസിച്ച മെക്കാളെയുടെ മിനിറ്റ്‌സ്തന്നെയാണ് വിദ്യാഭ്യാസകാര്യത്തിലും ഭരണകാര്യത്തിലും നമ്മുടെ സര്‍ക്കാര്‍ ഇന്നും പിന്തുടരുന്നത്. ചില പ്രവൃത്തികളും അതിന്റെ പരിണതഫലങ്ങളും കാണുക-1. മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രൊഫഷണല്‍ രംഗങ്ങളിലും ഉന്നതവിദ്യാഭ്യാസരംഗങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അധിനിവേശഭാഷയെയാണ് (ഇംഗ്ലീഷിനെയാണ്) പഠനമാധ്യമമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ ചൈന, ജപ്പാന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കൊറിയ, തയ്‌വാന്‍, ഇന്‍ഡൊനീഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ മാതൃഭാഷയെ ഉന്നതപഠനങ്ങള്‍ക്കെല്ലാം ഉപയോഗപ്പെടുത്തി വിജ്ഞാനത്തിന്റെ വിതരണത്തില്‍ ഇന്ത്യാമഹാരാജ്യത്തെ കടത്തിവെട്ടിയിരിക്കുന്നു.

2. ഇന്ത്യന്‍ കോടതികളില്‍ നടക്കുന്ന കേസുകള്‍ 99 ശതമാനവും തദ്ദേശീയരായ ജനങ്ങളുടേതാണ്. ഈ കേസുകള്‍ വാദിക്കുന്ന വക്കീലന്മാരും കേള്‍ക്കുന്ന ജഡ്ജിമാരും നാട്ടുഭാഷകള്‍ അറിയുന്നവരാണ്. എന്നാല്‍, കോടതിവളപ്പിലേക്ക് കടന്നാല്‍ സകലരും സായിപ്പന്മാരായി മാറേണ്ട കോമാളിത്തം ദശാബ്ദങ്ങളായി ഇവിടെ മാത്രമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
3. ജനങ്ങളോട് നാട്ടുഭാഷയില്‍ വോട്ടുചോദിച്ച് ജയിച്ചുചെന്നാല്‍ അവരെ ഇംഗ്ലീഷില്‍ ഭരിക്കേണ്ടുന്ന ഗതികേടാണ് ഇന്ത്യയില്‍ പൊതുവേ ജനപ്രതിനിധികള്‍ക്കുള്ളത്. സാമൂഹികവും സാമ്പത്തികവുമായ സകല തുറകളിലെയും പുരോയാനത്തെ അധിനിവേശഭാഷയുടെ ഈ അഞ്ചാം ചക്രം പഞ്ചറാക്കുന്നു. എന്നാല്‍, യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒരംഗത്തിന് 23 ഔദ്യോഗികഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രസംഗിക്കാന്‍ അവകാശമുണ്ട്. കൂടാതെ അനൗദ്യോഗികഭാഷകളില്‍ അഭിസംബോധന ചെയ്യാനും ആ ഭാഷയില്‍ത്തന്നെ മറുപടി ലഭിക്കാനും അവര്‍ക്ക് അവസരമുണ്ട്.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയഭാഷകള്‍ക്ക് കിട്ടുന്ന പദവിയേക്കാള്‍ മോശമാണ് സാക്ഷരകേരളത്തിലെ മധുരമലയാളത്തിന്റെ അവസ്ഥ എന്നതാണ് വസ്തുത. മലയാള അക്ഷരങ്ങള്‍ കണ്ണില്‍പെടാതെതന്നെ ഒരു കുട്ടിക്ക് പ്രീപ്രൈമറി മുതല്‍ ബിരുദാനന്തരബിരുദമോ ഡോക്ടറേറ്റോവരെ ഇവിടെ പൂര്‍ത്തീകരിക്കാന്‍ എളുപ്പമാണ്. ഇതിനുപുറമെ അധിനിവേശഭാഷാ പ്രത്യയശാസ്ത്രത്തിന്റെ വികലസ്വാധീനത്താല്‍ ഇംഗ്ലീഷ്മാത്രമേ രക്ഷയുള്ളൂ എന്ന ധാരണ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും അവഗണിക്കപ്പെടുന്നു. ദിവസക്കൂലിക്കാര്‍പോലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാഭ്യാസച്ചുമട് തങ്ങളുടെ മക്കളെക്കൊണ്ട് പേറിക്കുകയും വകതിരിവില്ലാത്ത ഇണ്ണാമന്മാരായി അവരെ വളര്‍ത്തുകയും ചെയ്യുന്നു. സാഹചര്യം മുതലെടുക്കാന്‍ വിദ്യാഭ്യാസകച്ചവടക്കാര്‍ ചില ഇംഗ്ലീഷ് ഉച്ചാരണയന്ത്രങ്ങളെ പണിക്കുവെച്ച് ബിസിനസ് നടത്തുന്നു.

ഇത്തരം ദുരന്തമൂര്‍ധന്യത്തിലാണ് ഭാഷാസ്‌നേഹത്തിലുപരി മലയാളജനതയെ സര്‍വനാശത്തില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളഐക്യവേദിയും മലയാളസമിതിയും മലയാള സംരക്ഷണവേദിയും വിവിധകാലങ്ങളില്‍ ഉദ്ഭവിച്ചതും പിന്നീട് അവ ഐക്യമലയാളപ്രസ്ഥാനമായി സംലയിച്ചതും കേരളത്തിലുടനീളം മാതൃഭാഷാപ്രധാന്യത്തെക്കുറിച്ച് പ്രബോധനങ്ങള്‍ ആരംഭിച്ചതും. ഭാഗ്യവശാല്‍ ഭാഷാസമര്‍പ്പിതരായ കുറേ ചെറുപ്പക്കാരുടെ അക്ഷീണ പരിശ്രമങ്ങള്‍ ഫലംകാണുകതന്നെ ചെയ്തു. മലയാളമെന്നുപറഞ്ഞാല്‍ മോശപ്പെട്ട സംഭവമല്ലെന്നൊരു തോന്നല്‍ കേരളീയസമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ പതുക്കെ പടര്‍ന്നുപിടിച്ചു. സകല ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും ക്ലാസിക്കല്‍ പദവി കിട്ടിയിട്ടും നമുക്ക് കിട്ടാത്തത് ആഗോളീകൃത കേരളീയന്റെ 'നൈബേഴ്‌സ് എന്‍വിയെ' (നിഷേധാത്മകമെങ്കിലും) പ്രോജ്ജ്വലിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍മാത്രം മക്കളെ പഠിപ്പിക്കുന്ന സുജായിമാര്‍കൂടി ആ കുട്ടികളെ മലയാള സാഹിത്യമത്സരങ്ങളില്‍ പോരാടിച്ച് സമ്മാനം നേടിക്കുന്നതില്‍ പൊങ്ങച്ചപ്പെട്ടു. ധനാത്മകമായിട്ടാണെങ്കിലും ഋണാത്മകമായിട്ടാണെങ്കിലും മലയാളമെന്നൊരു ഓളം കേരളനഗരത്തെ ചെറുങ്ങനെ അനക്കി.

എല്ലാം കഴിഞ്ഞ് കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ശേഷമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ 2011 മെയ്മാസത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പി. പവിത്രന്‍ വിശേഷിപ്പിച്ച തരത്തില്‍ മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച സന്തതിയോടുള്ള മനോഭാവമായിരുന്നു ഈ ഉത്തരവിനോട് തുടര്‍ന്നുവന്ന സര്‍ക്കാര്‍പുലര്‍ത്തിയത്. പ്രതിഷേധങ്ങള്‍ക്ക് പകരമായ കണ്ണില്‍ പൊടിയിടലുകളുടെ ഭാഗമായി പിന്നീട് 2011 ജൂണിലും 2011 സപ്തംബറിലും ഇറങ്ങിയ ഒന്നാംഭാഷാ ഓര്‍ഡറുകള്‍ ആളുകളെ കളിപ്പീരാക്കുന്ന സര്‍ക്കാര്‍ സര്‍ക്കസ്സുകളുടെ ഉത്തമോദാഹരണവും മലയാളഭാഷാതാത്പര്യത്തെ പരിഹസിക്കുന്ന കോമാളിത്തവുമായി പരിണമിക്കുകയും ചെയ്തു.

ഇനി മാതൃഭാഷാസ്‌നേഹികള്‍ക്ക് ചെയ്യാനുള്ളത് സര്‍ക്കാറിന്റെ കപടതകളെ തുറന്നുകാട്ടി നിര്‍ബന്ധിതമാതൃഭാഷാപഠനനിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുക മാത്രമാണ്. മലയാളിയായി ജന്മംകൊണ്ട ആര്‍ക്കും, അയാള്‍ ഏത് ചിന്താഗതിക്കാരനാകട്ടെ, മുന്‍ഗണനക്കാരനാകട്ടെ, പ്രത്യശാസ്ത്രക്കാരനാകട്ടെ, മതക്കാരനാകട്ടെ, മലയാളത്തെ കേരളമണ്ണില്‍ സംസ്ഥാപിക്കുന്നതിന് അവനവന്റേതായ പ്രത്യേക കാരണങ്ങളുണ്ട്. ഒന്ന് പരിശോധിച്ചു നോക്കൂ-

നാടിന്റെ സാമ്പത്തികവികസനത്തിന് മുന്‍ഗണന നല്‍കുന്നവനാണോ നിങ്ങള്‍?

മാധ്യസ്ഥഭാഷയുടെ ഘര്‍ഷണങ്ങളില്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന ഊര്‍ജസമയങ്ങള്‍ നാട്ടിലെ സകല സ്ഥാപനങ്ങളെയും സാമ്പത്തികമായി തളര്‍ത്തുകയാണ്. തദ്ദേശഭാഷാ രാഷ്ട്രങ്ങള്‍ അധിനിവേശഭാഷാ രാഷ്ട്രങ്ങളേക്കാള്‍ ദ്രുതഗതിയില്‍ സാമ്പത്തികവികാസം കൈവരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടുത്ത ജനാധിപത്യവാദിയാണോ നിങ്ങള്‍?
കോടതിഭാഷയും ഭരണഭാഷയും കമ്പനിഭാഷയും ബാങ്ക്ഭാഷയുമെല്ലാം ഇംഗ്ലീഷാകുന്നത് വല്ലാത്ത അന്യവത്കരണം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. മലയാളത്തിലൂടെ മാത്രമേ കേരളം പരിപൂര്‍ണമായി ജനാധിപത്യവത്കരിക്കപ്പെടുകയുള്ളൂ.

നാടിന്റെ സുവര്‍ണപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവനാണോ നിങ്ങള്‍?

കേരളത്തിലെ ജനസംഖ്യയില്‍ 96 ശതമാനത്തിലധികം മലയാളം സംസാരിക്കുമ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അതത് ദേശഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ 89 ഉം 65 ഉം ശതമാനം വീതമാണ്. സാക്ഷരതയിലും ജാതിവിവേചനക്കുറവിലും പൊതുബോധ നിലവാരത്തിലും കേരളം ഇതര സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ സാഹിത്യപ്രധാന പാരമ്പര്യംകൊണ്ടുതന്നെയാണ്.

ഇംഗ്ലീഷ് സ്‌നേഹിയോ സംസ്‌കൃതസ്‌നേഹിയോ അറബിസ്‌നേഹിയോ ആണോ നിങ്ങള്‍?

ഇംഗ്ലീഷിലായാലും സംസ്‌കൃതത്തിലായാലും അറബിയിലായാലും നിങ്ങള്‍ക്ക് പ്രാഗല്ഭ്യമുണ്ടാകണമെങ്കില്‍ അമ്മമലയാളം അല്ലെങ്കില്‍ ഉമ്മമലയാളം മുലയൂട്ടിവളര്‍ത്തിയ ഭാഷേന്ദ്രിയംകൊണ്ടുതന്നെ ആ ഭാഷകള്‍ പഠിക്കണം. മാതൃഭാഷ മറ്റൊരു ഭാഷയ്ക്കും എതിരല്ല. മറിച്ച് അവയിലേക്ക് നമ്മെ തലയുയര്‍ത്തി പ്രവേശിപ്പിക്കുന്ന രാജകവാടമാണ്.

ഭൂരിപക്ഷസമുദായത്തിന്റെ പ്രതിനിധിയാണോ നിങ്ങള്‍?

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വര്‍ഥമാകുന്ന തരത്തില്‍ ഭൂരിപക്ഷസമുദായത്തിന് മറ്റ് മതസ്ഥരുമായി ഇവിടെ കൂടിക്കഴിയാന്‍ അവസരമുണ്ടാക്കിയത് മലയാളമാണ്. ലോകപ്രശസ്തമാം വിധം നിങ്ങളുടെ സാമൂതിരിക്ക് കുഞ്ഞാലിമരയ്ക്കാരുമായുണ്ടായ ബന്ധത്തിനും കാരണം മലയാളമാണ്.

നിങ്ങളൊരു ന്യൂനപക്ഷസമുദായാംഗമാണോ?

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുഖ്യധാരയില്‍ നിങ്ങളെ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തുന്നത് മലയാളമാണ്. ഇഷ്ടികയുടെയോ കല്ലിന്റെയോ കോണ്‍ക്രീറ്റിന്റെയോ ബലത്തിലല്ല, മലയാളഭാഷയുടെ ബലത്തിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പള്ളികള്‍ ചേതോഹരമാംവിധം ഉയര്‍ന്നുനില്‍ക്കുന്നത്. നിങ്ങളുടെ സ്വത്വം നിങ്ങളുടേതല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിങ്ങളുടേത് തന്നെയാണെന്ന് വാദിക്കാനുള്ളതും മലയാളമാണ്.

അതിനാല്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ മാതൃഭാഷാസമരം ഏത് വിഭാഗത്തില്‍പ്പെട്ട മലയാളിയുടെയും സ്വന്തമായിരിക്കും. എം.ടി., ഒ.എന്‍.വി., സാനുമാസ്റ്റര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങി നേരിട്ട് പിന്തുണ അറിയിച്ച മുതിര്‍ന്ന എഴുത്തുകാരുടെ മുതല്‍ മാതൃഭാഷാ നിഷേധത്താല്‍ നാവ് കൊഞ്ഞിപ്പോകുന്ന പിഞ്ചുകുഞ്ഞിന്റെവരെ പ്രാര്‍ഥന ഈ സമരത്തിന്റെ കൂടെയുണ്ട്. പിന്നെ, മലയാളം അല്ലെങ്കില്‍ മരണം എന്ന ശീര്‍ഷകം ഒരു പേടിപ്പെടുത്തലോ ഭീഷണിയോ അല്ല. സത്യത്തില്‍ സത്യമായൊരു സത്യത്തിന്റെ ദയനീയമായ അറിയിക്കലാണ്.

(ലേഖനത്തില്‍ ഉപയോഗിച്ച ചില വിവരങ്ങള്‍ക്ക് കെ. സേതുരാമന്റെ മലയാളത്തിന്റെ ഭാവി എന്ന പുസ്തകത്തിനോട് കടപ്പാട്)

2013, മാർച്ച് 17, ഞായറാഴ്‌ച

മലയാളത്തിനായി സാഹിത്യനായകരുടെ അനിശ്ചിതകാല നിരാഹാരം 18 മുതല്‍

തിരുവനന്തപുരം: ഒന്നാംഭാഷ മലയാളമാക്കിയ ഉത്തരവ് കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയാത്ത നിലയിലുള്ള നിയമനിര്‍മാണം നടത്തുക, കോടതിഭാഷ മലയാളമാക്കുക, പ്രവേശപരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 മുതല്‍ സാഹിത്യനായകരുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.
എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഒന്നാംഭാഷ ഉത്തരവ് സംരക്ഷിക്കുന്ന നിയമനിര്‍മാണം ഈ ബജറ്റ് സമ്മേളനത്തില്‍ നടത്തണമെന്നും കോടതിഭാഷ മലയാളത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവേശ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള തീരുമാനമെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മലയാളത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഐക്യ മലയാള പ്രസ്ഥാനം ചെയര്‍മാന്‍ കെ.കെ. സുബൈര്‍, കണ്‍വീനര്‍ എം.വി. പ്രദീപന്‍, സെക്രട്ടറി ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.

മാധ്യമം 17.03.2013

2013, മാർച്ച് 14, വ്യാഴാഴ്‌ച

കോടതിഭാഷയും ജനാധിപത്യവും - പി.പവിത്രന്‍

നമ്മുടെ മാതൃഭാഷ കോടതിയില്‍ ഉപയോഗിക്കപ്പെടാത്തതിലെ അനീതി എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന യാഥാര്‍ഥ്യം മാത്രമാണ്. താന്‍ പണം കൊടുത്ത് നിയമിച്ച വക്കീല്‍ എന്താണ് തനിക്കു വേണ്ടി വാദിക്കുന്നത് എന്നും ആ വാദത്തിന്റെ അടിസ്ഥാനത്തില്‍ എന്താണ് ന്യായാധിപന്‍ വിധിച്ചത് എന്നും അറിയാനുള്ള അവകാശം പൗരാവകാശമാണ്. 

കണ്ണൂര്‍ ജയിലിലെ തടവുകാരെ സംബോധന ചെയ്ത് ഭാഷാപ്രേമിയായ ഒരു ഉദ്യോഗസ്ഥന്‍ 'നിങ്ങളുടെ ഇടയില്‍ നിങ്ങളെ ശിക്ഷിച്ച വിധി വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞവര്‍ കൈപൊക്കുക' എന്നു പറഞ്ഞപ്പോള്‍ ഒരൊറ്റ കൈയും പൊങ്ങുകയുണ്ടായില്ല. ഒരു കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ തന്നെ ശിക്ഷിച്ച ന്യായാധിപന് തടവില്‍ കിടന്ന് ഒരു കത്തെഴുതി. സംഭവം നടക്കുന്ന സമയത്ത് ആ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും തനിക്കറിയാത്ത ഭാഷയിലാണ് വാദം നടന്നത് എന്നതിനാലാണ് തനിക്ക് അത് അവിടെ പറയാന്‍ കഴിയാതെ പോയത് എന്നും കാണിച്ചായിരുന്നു കത്ത്. അന്ന് താന്‍ എവിടെയായിരുന്നു എന്നതിന്റെ രേഖ ഇന്ന സ്ഥലത്തുണ്ടെന്നും കത്ത് സൂചിപ്പിച്ചിരുന്നു. മനുഷ്യത്വമുള്ള ഈ ന്യായാധിപന്‍ അയാള്‍ സൂചിപ്പിച്ച രേഖ കാണാന്‍ വേണ്ടി മാത്രം ആ സ്ഥലത്തേക്ക് യാത്ര ചെയ്തു. രേഖ പരിശോധിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വിധി പ്രസ്താവിച്ചു കഴിഞ്ഞതിനാല്‍ ആ നീതിമാന് തന്റെ സര്‍വീസ് ജീവിതത്തിലെ ഒരു നോവായി അത് മനസ്സില്‍ സൂക്ഷിക്കാനേ കഴിഞ്ഞുള്ളൂ. 

ഭരണഭാഷ ഭരിക്കപ്പെടുന്നവരുടെ ഭാഷയാകണമെന്നത് ജനാധിപത്യത്തിന്റെ പ്രാഥമികമായ പാഠമാണ്. ലോകത്തിലെ എല്ലാ ജനതയും ജനാധിപത്യത്തിലേക്കുള്ള അവരുടെ യാത്രയില്‍ ഭാഷാപരമായ ഈ ഘട്ടം പിന്നിട്ടിട്ടുണ്ട്. നമ്മെ രണ്ടു നൂറ്റാണ്ടോളം അടക്കി ഭരിച്ച ഇംഗ്ലീഷുകാര്‍ തന്നെ അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ മാതൃഭാഷ ഭരണഭാഷയും കോടതിഭാഷയുമാക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയിട്ടുണ്ട്. എ.ഡി 1066- ല്‍ ഇംഗ്ലീഷുകാര്‍ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന നോര്‍മന്‍കാരുടെ ആധിപത്യത്തിന് കീഴിലായി. രണ്ടു നൂറ്റാണ്ടോളം അവര്‍ ഭരിച്ചു. ഭരണവും കോടതിയും വിദ്യാഭ്യാസവുമെല്ലാം ഫ്രഞ്ചിലായി. അവരുടെ ഭരണം അവസാനിച്ച് നാലു നൂറ്റാണ്ടോളം പിന്നിട്ടപ്പോഴും അവര്‍ക്ക് പൂര്‍ണമായും കോടതി ഭാഷ ഇംഗ്ലീഷാക്കാന്‍ കഴിഞ്ഞില്ല. രേഖകള്‍ ലത്തീനിലും വാദങ്ങള്‍ ഫ്രഞ്ചിലും തുടര്‍ന്നു. ഇംഗ്ലീഷ് മൂന്നാംഭാഷ പോലുമായിരുന്നില്ല. നിരവധി ഇടപെടലുകള്‍ക്ക് ശേഷം 1731- ല്‍ ഇംഗ്ലണ്ടില്‍ ജോര്‍ജ് രണ്ടാമന്റെ കാലത്ത് ഒരു നിയമം വന്നു. ഇനി ആരെങ്കിലും ഇംഗ്ലണ്ടിലെ കോടതികളില്‍ ഫ്രഞ്ചോ ലാറ്റിനോ സംസാരിച്ചാല്‍ വാക്കൊന്നിന് അമ്പതു പവന്‍ പിഴയടയ്‌ക്കേണ്ടിവരും! ഇംഗ്ലണ്ടില്‍ അങ്ങനെയാണ് ഇംഗ്ലീഷ് 
പൂര്‍ണമായും കോടതി ഭാഷയാകുന്നത്.

ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു കാലത്ത് ഇംഗ്ലണ്ടിലെ രാജസദസ്സിലും പ്രവേശനമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് കവിതയുടെ തുടക്കക്കാരില്‍ ഏറ്റവും പ്രമുഖനായ ജെഫ്രി ചോസറാണ് രാജസദസ്സില്‍ ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ 1397-ല്‍ ഒരു കവിത വായിക്കുന്നത്. രാജഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലായിരുന്നു ചോസറുടേത്. രണ്ടു വര്‍ഷത്തിന് ശേഷം ഒരു രാജാവ് അധികാരത്തിലേറുന്നതിനുള്ള പ്രതിജ്ഞ മാതൃഭാഷയായ ഇംഗ്ലീഷില്‍ ചൊല്ലി. പിന്നീട് വിജ്ഞാനമണ്ഡലത്തിലും മാതൃഭാഷയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഇംഗ്ലണ്ടില്‍ ഐസക് ന്യൂട്ടന്‍ ഇംഗ്ലീഷില്‍ ശാസ്ത്രകൃതികള്‍ രചിച്ചു തുടങ്ങുന്നതും. പ്രിന്‍കിപ്പിയ എന്ന കൃതി ലത്തീനില്‍ രചിച്ച ന്യൂട്ടന്‍ പ്രകാശശാസ്ത്രത്തെ കുറിച്ചുള്ള കൃതി ഇംഗ്ലീഷില്‍ എഴുതി. അങ്ങനെ ഇംഗ്ലീഷ് ശാസ്ത്രഭാഷയായിത്തുടങ്ങി. 

ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും ജനാധിപത്യസംവിധാനങ്ങളിലെ നല്ല വശങ്ങള്‍ പലതും സ്വീകരിച്ചാണ് നമ്മുടെ ഭരണക്രമം രൂപപ്പെടുത്തിയത്. എന്നാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജനങ്ങളുടെ ഭാഷയിലാണ് ഭരിക്കേണ്ടതെന്ന കാര്യം പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ നാം പരാജയപ്പെട്ടു. ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന കാലത്തു പോലും കോടതിഭാഷയും ഭരണഭാഷയും കേരളത്തില്‍ പലയിടത്തും മാതൃഭാഷയായ മലയാളമായിരുന്നു. കറുത്ത സായ്പന്മാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അത് പൂര്‍ണമായും ഇംഗ്ലീഷായത്. 

കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുന്നത് 1957-ലാണ്. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, എല്‍.സി. ഐസക്, കെ.ദാമോദരന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍ എന്നിവര്‍ അംഗങ്ങള്‍. അടുത്തവര്‍ഷം കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തു. 1969-ല്‍ മലയാളം ഭരണഭാഷയാക്കി. മലയാളമോ ഇംഗ്ലീഷോ എന്നത് പിന്നീട് മലയാളവും ഇംഗ്ലീഷും എന്ന് മാറ്റം വരുത്തി. മറ്റനേകം സംസ്ഥാനങ്ങള്‍ അവരുടെ മാതൃഭാഷ പൂര്‍ണമായും ഭരണഭാഷയാക്കിയപ്പോള്‍ ഭരണഭാഷാ ഉത്തരവ് ശരിയായി പുറപ്പെടുവിക്കാന്‍പ്പോലും ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. 

കോടതിയും ഭരണസംവിധാനത്തിന്റെ ഭാഗമായതിനാല്‍ 1969-ലെ ഉത്തരവിന്റെ തുടര്‍ച്ചയില്‍ കീഴ്‌ക്കോടതി നടപടികള്‍ മലയാളമാക്കാനുള്ള ഉത്തരവ് 1973-ല്‍ വന്നു. മലയാളത്തില്‍ പലരും വിധികളെഴുതി. എന്നാല്‍ കൊളോണിയല്‍ഭൂതം അത്ര വേഗം വിട്ടുപോയില്ല. വീണ്ടും കോടതികള്‍ മെല്ലെ ഇംഗ്ലീഷിലേക്ക് മടങ്ങി. ഇതു പരിഹരിച്ച് കോടതിഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ച് പഠിക്കാനും നിര്‍ദേശം സമര്‍പ്പിക്കാനും ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി 1985-ല്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. 1987-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളിലും നടപടികള്‍ പൂര്‍ണമായി മലയാളത്തിലാക്കാമെന്ന് കമ്മീഷന്‍ പറഞ്ഞു. (കന്നഡ ന്യൂനപക്ഷമുള്ള കാസര്‍കോട് ജില്ലയില്‍ ഒഴികെ. അവിടെ ജനവികാരം മാനിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടു മാത്രം അതാലോചിച്ചാല്‍ മതി എന്നാണ് കമ്മീഷന്റെ നിര്‍ദേശം). അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടപടികളെ കുറിച്ച് ആലോചിക്കാമെന്നും പറഞ്ഞുവെച്ചു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 

1978-ല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള അഞ്ചുവര്‍ഷത്തെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉത്തരവും ഇറക്കി. 1980-81-ല്‍ കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്നാണ് ഇതില്‍ നിര്‍ദേശിച്ചത്. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം നടത്താന്‍ പോകുകയാണെന്നും ഈ മാറ്റത്തിനായി കീഴ്‌ക്കോടതികളെ സജ്ജമാക്കുന്നതിനായി പഠനം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും ആരെയെങ്കിലും നിയമിക്കണമെന്ന് ഹൈക്കോടതി കരുതുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്താല്‍ കൊള്ളാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിക്ക് എഴുതി. അതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രന്‍ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടത്. 

ജ.നരേന്ദ്രന്‍ കമ്മീഷന്റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. കോടതിനടപടികള്‍ മാതൃഭാഷയിലാക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നത് കേരളമാണ് എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 'സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പു മറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് നമ്മുടെ കോടതി നടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിക്കാതെ നിവൃത്തിയില്ല' എന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടന തന്നെ കോടതി നടപടികള്‍ മാതൃഭാഷയിലാക്കുന്നതിനു വേണ്ടിയാണ് നിലകൊണ്ടത്. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാനിര്‍മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങള്‍ വ്യക്തമാക്കുന്നത്' എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

മറ്റു ചില കാര്യങ്ങളും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു: 1973-ലെ ഉത്തരവനുസരിച്ച് ഇപ്പോള്‍ തന്നെ കീഴ്‌ക്കോടതികള്‍ക്ക് വിധിന്യായങ്ങള്‍ മലയാളത്തില്‍ പുറപ്പെടുവിക്കാനുള്ള അവസരമുണ്ട്. അത് ന്യായാധിപന്മാര്‍ ഉപയോഗിക്കണം. മലയാളത്തില്‍ നല്ല വിധിന്യായങ്ങളും കൂടുതല്‍ വിധിന്യായങ്ങളും എഴുതുന്ന ന്യായാധിപന്മാര്‍ക്ക് പ്രോത്സാഹനമായി പ്രതിഫലം നല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതു നന്നായിരിക്കും. പ്രോത്സാഹന പ്രതിഫലം നല്‍കുന്നതിന്റെ എല്ലാ ചുമതലയും ഹൈക്കോടതിക്കായിരിക്കണം. 

ന്യായാധിപന്മാര്‍ക്കുള്ള പരിശീലനത്തില്‍ മലയാളത്തില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്നുള്ളതാണ് കമ്മീഷന്‍ വെച്ച മറ്റൊരു നിര്‍ദേശം. ഈ പരിശീലനത്തിന് ന്യായാധിപന്മാരുടെ പട്ടിക ഉണ്ടാക്കുമ്പോള്‍ മലയാളം മാതൃഭാഷയല്ലാത്തവര്‍ക്കു മുന്‍ഗണന നല്‍കുകയും 
ചെയ്യണം. മേലാല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ മലയാളത്തില്‍ വിധിന്യായങ്ങളും മറ്റും എഴുതുന്നതിനുള്ള കഴിവു കൂടി പരീക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

മാറി മാറി വന്ന സര്‍ക്കാറുകളൊന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതായി നടിച്ചില്ല. ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഇരുപത്തയ്യായിരത്തോളം പേര്‍ ഒപ്പിട്ട ഒരു നിവേദനം സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടു. ഇതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഈ വര്‍ഷം ഭരണഭാഷാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് കാല്‍നൂറ്റാണ്ടിന്റെ മൂപ്പു വന്നിരിക്കുന്നു. ക്ലാസിക്കല്‍ പദവി ഇതാ ഒരു വിളിപ്പാടു മാത്രം അകലെയും. കോടതി ഭാഷ മലയാളമാക്കുന്നതിന് ഇതില്‍പ്പരം അനുകൂലമായ സാഹചര്യം വരാനില്ല. കോടതിമുറികളില്‍ ജനാധിപത്യപരമായ ഭാഷാനുഭവമായി ക്ലാസിക്കല്‍ പദവി കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കട്ടെ.

മാതൃഭൂമി 15.03.2013

2013, മാർച്ച് 13, ബുധനാഴ്‌ച

എല്ലായിടത്തും വേണം മലയാളം

മാതൃഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള ഏതുനടപടിയും നിലപാടും ദേശാഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആവിഷ്‌കരണങ്ങളാണ്. ഒരു ജനതയുടെ ആകമാനം അഭിനന്ദനം നേടിക്കൊടുക്കുന്ന കര്‍മങ്ങള്‍. കേരളസര്‍ക്കാറും കേരള പബ്ലിക് സര്‍വീസ് കമ്മീഷനും ആ അഭിനന്ദനം നേടുകയാണിപ്പോള്‍. കേരളത്തില്‍ സര്‍ക്കാര്‍ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേതീരൂവെന്ന് വ്യവസ്ഥചെയ്യാന്‍ സര്‍ക്കാറും പി.എസ്.സി.യും തീരുമാനിച്ചതിനെ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കണം. പി.എസ്.സി. നിശ്ചയിക്കുന്ന യോഗ്യതാപരീക്ഷ ജയിച്ചാല്‍മാത്രമേ ഇനി കേരളസര്‍ക്കാറില്‍ ഉദ്യോഗസ്ഥരാവാന്‍ കഴിയൂ. ദീര്‍ഘകാലമായി ഭാഷാഭിമാനികളും സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സേവനങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മാതൃഭാഷയായ മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഈ നിര്‍ദേശം സര്‍ക്കാറിനുമുന്നില്‍ വെച്ചത്. അതിന് അംഗീകാരം നല്‍കിയ മന്ത്രിസഭയും ആ ശുപാര്‍ശ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ച പബ്ലിക് സര്‍വീസ് കമ്മീഷനും വെറുമൊരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയായിരുന്നില്ല. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചുപോലും സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മലയാളം പഠിച്ചാല്‍ തൊഴില്‍ കിട്ടില്ലെന്ന് വാദിച്ച് മറ്റുഭാഷകള്‍ക്കുപിന്നാലെ പായുന്ന പ്രയോജനവാദികളുടെ കണ്ണുതുറപ്പിക്കാന്‍ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ മാതൃഭാഷാപഠനത്തിന്റെ വളര്‍ച്ചയ്ക്കും അത് ഗുണംചെയ്യും. 

ഇതുകൊണ്ട് മാത്രമായില്ല. ആശയവിനിമയത്തിന്റെയും സാഹിത്യത്തിന്റെയും മാത്രമല്ല, ജീവിതവിനിമയത്തിന്റെയും മാധ്യമമായ മലയാളം മറ്റുരംഗങ്ങളിലും കടന്നുവന്നേ തീരൂ. കോടതികളുടെ കാര്യം നോക്കുക. വ്യവഹാരത്തിന്റെ ഭാഷ ഇംഗ്ലീഷാണിപ്പോഴും. സാധാരണ മനുഷ്യര്‍പോലും ഒരു വൈദേശികഭാഷയുടെ അപരിചിതത്വത്തില്‍ തങ്ങളുടെ നൈതികപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് ഇപ്പോഴുമുള്ള സാഹചര്യം.

നീതി ലഭിച്ചാലും നീതിയുടെ നടപടിക്രമങ്ങള്‍ വ്യവഹാരിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഈ അവസ്ഥ മാറണമെങ്കില്‍ മാതൃഭാഷ കോടതിയില്‍ പ്രവേശിച്ചേപറ്റൂ. സര്‍ക്കാര്‍ജോലിക്ക് തദ്ദേശീയഭാഷ അറിയണമെന്ന കാര്യത്തിലെന്നപോലെ ഇതിലും മറ്റുസംസ്ഥാനങ്ങള്‍ കേരളത്തിന് മാതൃകയായുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ പഞ്ചാബി ഭാഷാനിയമത്തില്‍ സമീപകാലത്ത് കൊണ്ടുവന്ന സുപ്രധാനമായ ഭേദഗതി എല്ലാകോടതികളിലും പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലും പഞ്ചാബിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ്. ഗുജറാത്ത് ഹൈക്കോടതി 2012 ജനവരി ഒന്നിന് നടത്തിയ പ്രസിദ്ധമായ പ്രഖ്യാപനം 'ഗുജറാത്തില്‍ ഹിന്ദി ഒരു വിദേശഭാഷയാണ്' എന്നായിരുന്നു. ദേശീയപാതാ അതോറിറ്റി ഹിന്ദിയില്‍ പാത വീതികൂട്ടല്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനെ ജുനഗഢിലെ കര്‍ഷകര്‍ കോടതിയില്‍ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ നിരീക്ഷണം. ഗുജറാത്ത് ഹൈക്കോടതിയില്‍ ഗുജറാത്തിഭാഷ ഉപയോഗിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കേന്ദ്രഭരണകൂടത്തോട് അനുമതി തേടിയിട്ടുമുണ്ട്.

നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പത്താംതരംവരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി മാറിയത്. പക്ഷേ, കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിക്കേണ്ടതില്ല. എന്നാല്‍, അവിടെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ എന്‍.സി.ഇ.ആര്‍.ടി. അതിന്റെ കരിക്കുലം ഫ്രെയിംവര്‍ക്ക്എന്ന ദേശീയ നയരേഖയുടെ മൂന്നാമധ്യായത്തില്‍ പറയുന്നത് 'മാതൃഭാഷ, ഗോത്രഭാഷകള്‍ ഉള്‍പ്പെടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അവര്‍ എത്ര ന്യൂനപക്ഷമായിരുന്നാല്‍പ്പോലും പരമാവധി അവസരവും പ്രോത്സാഹനവും നല്‍കണം. ഇംഗ്ലീഷ് പഠിപ്പിക്കാം എന്നാല്‍, അത് ഇന്ത്യന്‍ ഭാഷകളുടെ ചെലവിലാകരുത്' എന്നാണ്. വിദ്യാലയ മാനേജ്‌മെന്റുകളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും കണ്ണുതുറപ്പിക്കേണ്ട നിര്‍ദേശമാണിത്. പത്താംക്ലാസുവരെ തമിഴ് നിര്‍ബന്ധമാക്കിയ തമിഴ്‌നാട് സര്‍ക്കാറിന്റെ നിയമനിര്‍മാണത്തെ ചില സംഘടനകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. അത് തള്ളിക്കൊണ്ട് ജസ്റ്റിസ് അരിജിത് പാസായത്തും ജസ്റ്റിസ് പാഞ്ചലും നടത്തിയ നിരീക്ഷണം, 'തദ്ദേശീയഭാഷ പഠിക്കാതിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും പഠിക്കല്‍ കുട്ടിയുടെ താത്പര്യമാണ്' എന്നുമാണ്. മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ നടപടികള്‍ നമ്മുടെ സര്‍ക്കാറിന്റെയും പരിഗണനയ്ക്കുവന്നേ തീരൂ.

മാതൃഭൂമി 14.03.2013

2013, മാർച്ച് 11, തിങ്കളാഴ്‌ച

മലയാളത്തെ രക്ഷിക്കാന്‍ വഴിയുണ്ട്‌ - സി ശ്രീകുമാര്‍ തൊടുപുഴ


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, കേരളത്തിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് മലയാളംസംസാരിച്ചതിന് പിഴയീടാക്കിയ സംഭവം വിവാദമായത്. അണ്‍ എയ്ഡഡ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്ന കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കുന്നതും, വെയിലത്തിറക്കി നിര്‍ത്തുന്നതും, പിഴ ഈടാക്കുന്നതുമൊന്നും നമ്മുടെ നാട്ടില്‍ വിവാദം പോയിട്ട് വാര്‍ത്ത പോലുമല്ലാതായിത്തീര്‍ന്നിട്ട് നാളേറെയായല്ലോ. എന്തായാലും എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളും ആ വഴിയിലേക്കു നീങ്ങിക്കഴിഞ്ഞു എന്നതിന് പ്രസ്തുത സംഭവം ഒരുദാഹരണം മാത്രമായി നമുക്കു ചൂണ്ടിക്കാണിക്കാം. നാളേറെയായുള്ള ഒരു സത്യമിതാണ്, നമ്മുടെ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകള്‍ എല്ലാം തന്നെ ഇംഗ്‌ളീഷ് മീഡിയം ബാച്ചുകള്‍ തുടങ്ങിയും കുട്ടികളെക്കൊണ്ട് ഇംഗ്‌ളീഷ് സംസാരിപ്പിച്ചും പിടിച്ചുനില്ക്കാന്‍ പെടാപ്പാടുപെട്ടുകൊണ്ടിരിക്കുകയാണ്.

അലയാളം പ്രൊഫസര്‍മാരുടെ മുതല്‍ പാടത്തു പണിചെയ്യുന്നവന്റെ വരെ കുട്ടികള്‍ ഇംഗ്‌ളീഷ് വിദ്യാലയങ്ങളിലേക്കാണ് ഇന്ന് പഠിക്കാന്‍ പോകുന്നത്. സാംസ്‌കാരിക നായകരും, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന കമ്മീഷനുകളുമെല്ലാം മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോഴും ഈ സാഹചര്യത്തില്‍ യാതൊരു മാറ്റവുമില്ല. ഒരുവശത്തു ചിലര്‍ മലയാളം രക്ഷിക്കാന്‍ നടപടികളെടുക്കാത്ത സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. മറ്റു ചിലര്‍ ഇംഗ്‌ളീഷ് ഭ്രമം പേറുന്ന ജനങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷേ മാറ്റമൊന്നും ഒരിടത്തും
സംഭവിക്കുന്നില്ല! ബ്രിട്ടീഷ് ഭരണം പൊട്ടി വീണെങ്കിലും അവരുണ്ടാക്കിയ മാനസികമായ അടിമത്ത ചങ്ങലകള്‍ അഴിഞ്ഞു വീഴാതെ നില്ക്കുകയാണ്.

കേരളം ഇനി രക്ഷപെടണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ അടിയന്തിരമായി മലയാളത്തിലാക്കിയേ തീരൂ:

1) ഭരണ ഭാഷ, 2) പഠന ഭാഷ, 3) കോടതി ഭാഷ

തീര്‍ച്ചയായും നിങ്ങള്‍ ചിരിച്ചു കാണും. ചിരിക്കണം. കാരണം ഇതു പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം 60 കഴിഞ്ഞു! ആദ്യം ആവശ്യപ്പെട്ടവരെല്ലാം മരിച്ചു മണ്ണടിഞ്ഞു. ഇപ്പോഴും നാമതൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു! സര്‍ക്കാരു കാര്യം പോലെ... കോടതിയിലെത്തിയ സിവില്‍ക്കേസു പോലെ....

ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം പേറിയവരാണു, നാം കേരളീയരടക്കമുള്ള ഭാരതീയര്‍. ഇന്ത്യാക്കാര്‍ക്കൊരു വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ മെക്കാളെ പ്രഭു ലക്ഷ്യമിട്ടത് കാഴ്ചയിലിന്ത്യാക്കാരും കൂറില്‍ ബ്രിട്ടീഷുകാരുമായ കുറേ ഗുമസ്തരെ സൃഷ്ടിക്കുക എന്നതായിരുന്നു. ആ ലക്ഷ്യം സാധിച്ചു. കാഴ്ചയിലും കൂറിലും ഇന്ത്യാക്കാരായ ജനതയെ വാര്‍ത്തെടുക്കാന്‍ പോന്ന ഒരു പദ്ധതിയും വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ സ്വതന്ത്രഭാരതത്തിനൊട്ടു കഴിഞ്ഞുമില്ല. അതുകൊണ്ടു തന്നെ ഇംഗ്‌ളീഷ് വിധേയത്വം പുലര്‍ത്തുന്ന ഒരു ജനതയാണ് ഇന്നും ഇവിടെ; പ്രത്യേകിച്ചു കേരളത്തില്‍. ഇത് മാറ്റാന്‍ ബുദ്ധിമുട്ടാണ്.പക്ഷേ അസാധ്യമല്ല.

ഭരണ ഭാഷ

കേരളത്തിലെ ഭരണ ഭാഷ മലയാളമാക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇ. എം എസ്സ് മന്ത്രിസഭ തന്നെ ഒരു സമിതിയെ നിയോഗിച്ചു.. കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ ആ സമിതി 1958 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന എതിപ്പുകളില്ലാത്ത നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. പക്ഷേ കേരളത്തിലെ ഭരണ ഭാഷ എന്തു കൊണ്ടോ മലയാളമായില്ല.

അതിനു ശേഷം എത്രയോ സമിതികളെ കാലാകാലങ്ങളില്‍ വന്ന ഗവണ്‍മെന്റുകള്‍ നിയോഗിച്ചു. അവരൊക്കെ ഇതിനെക്കുറിച്ചു പഠിച്ച് എത്രയെത്ര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു! ഓരോ റിപ്പോര്‍ട്ടും മലയാളത്തിന്റെ പ്രാധാന്യം അടിവരയിട്ടുറപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഇവിടെ ചില വകുപ്പുകളുടെയെങ്കിലും ഭരണം മലയാളത്തിലാവാന്‍ സ്വാതന്ത്യ്രത്തിന്റെ ഷഷ്ടി പൂര്‍ത്തി വരെ കാത്തിരിക്കേണ്ടി വന്നു.

മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം. അതു തിരുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ചീഫ് സെക്രട്ടറി മുതല്‍ കൂലിപ്പണിക്കാര്‍ വരെയുള്ള മുഴുവന്‍ മലയാളികള്‍ക്കും സ്വന്തം ഭാഷയോട് അപകര്‍ഷതാ ബോധമുണ്ട്. അതൊന്നും ഇനി ബോധവത്കരിച്ച് ഇല്ലാതാക്കാന്‍ കഴിയുകയുമില്ല. ഫലപ്രദമായ നടപടികളിലൂടെ ആ തടസ്സം മാറ്റിയെടുക്കണം എന്നതു മാത്രമേ ഇനി കരണീയമായുള്ളു. അതാണുണ്ടാവേണ്ടത്. ഉണ്ടാവാത്തതും അതു തന്നെ! കേരളത്തില്‍, ജനത്തെ ഭരണയന്ത്രത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇംഗ്‌ളീഷിനോളം പറ്റിയ ഉപകരണമില്ല എന്ന് ബ്യൂറോക്രാറ്റുകള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്!

അവരുടെ ഇംഗ്‌ളീഷ് പ്രണയത്തിനു പിന്നിലെ ഒരേയൊരു രഹസ്യം ഇതാണ്. സാമാന്യജനത്തിനു മുന്നില്‍ മേലാളനായി വിലസ്സാന്‍ ഇംഗ്‌ളീഷ് ആവശ്യമാണ്. സാമാന്യജനം എന്നത് ഇംഗ്‌ളീഷ് ഭാഷാ അനഭിജ്ഞരാണെന്നത് ഊഹിക്കാമല്ലോ. ഇത്തരം നാണക്കേടുകള്‍ നിരന്തരമനുഭവിക്കുന്ന, ഇംഗ്‌ളീഷ് അറിയാത്തതിനാല്‍ മാത്രം ചൂഷണം ചെയ്യപ്പടുന്ന ഒരു ജനത അവരുടെ മക്കളെ ഇംഗ്‌ളീഷ് സ്‌കൂളുകളില്‍ വിടാന്‍ ഉത്സാഹിക്കുന്നതിന്റെ മനശ്ശാസ്ത്രം നമുക്കു തിരിച്ചറിയാന്‍ പറ്റും. ഇവിടെ ചൂഷണത്തില്‍ നിന്നുമുള്ള രക്ഷതേടി മറ്റൊരു ചൂഷണകേന്ദ്രത്തിലാണവര്‍ എത്തിച്ചേരുന്നത് എന്നു മാത്രം!

പഠന ഭാഷ

സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇംഗ്‌ളീഷ് മീഡിയങ്ങളിലേക്ക് മക്കളെ പറഞ്ഞയക്കുന്നതിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നതു കേട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനത്തിലൊന്നും ഒരു കാര്യവുമില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നു എന്നല്ലാതെ ഇവരുടെ പ്രവര്‍ത്തികളെയൊന്നും ഗൌരവമായി കാണേണ്ടതില്ല. മലയാളം എന്നത് ഒരു തൊഴില്‍ നേടാന്‍ അപര്യാപ്തമായ വിഷയമാണ് എന്ന ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇതൊക്കെ മാറണമെങ്കില്‍ മലയാളം തൊഴിലിനുപകരിക്കുന്ന ഒരു വിഷയമായി മാറണം. പഠന ഭാഷ എന്തുമേതും ഇംഗ്‌ളീഷിലൂടെ പഠിച്ച് സായിപ്പിനേപ്പോലാകാന്‍ ശ്രമിക്കുന്ന ഒരു ജനതയാണ് ഇന്നു കേരളത്തില്‍. വിഷയത്തിലുള്ള അറിവല്ല ഇംഗ്ലീഷ് പറയാനുള്ള വൈഭവമാണ് ഒരു വ്യക്തിയെ അളക്കാനുള്ള മലയാളിയുടെ മാനദണ്ഡം. ഈ മനോഭാവം മുതലെടുത്താണ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍ തഴച്ചു വളരുന്നത്. ഈ സംസ്‌കാരത്തില്‍ നിന്നും മോചനം വേണമെങ്കില്‍ അടിസ്ഥാനപരമായ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിച്ചേ മതിയാകൂ.

ഗവണ്‍മെന്റ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും മലയാളം തന്നെയായിരിക്കണം അധ്യയന മാധ്യമം. മലയാളത്തിലുള്ള അഭിമാനം വളര്‍ത്തിക്കൊണ്ടുതന്നെ ഇംഗ്‌ളീഷിന്റെ നിലവാരം ഉയര്‍ത്തുന്നതിലാവണം പൊതുവിദ്യാഭ്യാസം ശ്രദ്ധവയ്‌ക്കേണ്ടത്. ലോകഭാഷ എന്ന നിലയില്‍ ഇംഗ്‌ളീഷിന്റെ പ്രാധാന്യം നാം കുറച്ചു കണ്ടുകൂടാ. ഇംഗ്‌ളീഷ് ഭാഷാ പഠനമെന്നാല്‍ പ്രധാനമായും വായിക്കാനും സംസാരിക്കാനുമുള്ള കഴിവു നേടലാകണം. അതിനപ്പുറം നാം ഇംഗ്‌ളീഷിനെ ചുമക്കേണ്ടതില്ല. ഇന്നു നാം എല്ലാം ഇംഗ്‌ളീഷിലൂടെ പഠിക്കുന്നു, എന്നാല്‍ ഇംഗ്‌ളീഷൊട്ടു പഠിക്കുന്നുമില്ല എന്നതാണവസ്ഥ. ഇംഗ്‌ളീഷിലൂടെ പഠിക്കുന്ന കാര്യങ്ങളാകട്ടെ തെല്ലും നാം ഉള്‍ക്കൊള്ളുന്നതുമില്ല! ചുരുക്കത്തില്‍ ഇംഗ്‌ളീഷുമില്ല മലയാളവുമില്ല മറ്റൊന്നുമില്ല എന്നതാണ് കേരളത്തിലെ ഇംഗ്‌ളീഷ് മീഡിയം സംസ്‌കാരം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന അവസ്ഥ.

കോടതി ഭാഷ

'സാധാരണക്കാരായ വ്യവഹാരികള്‍ക്കും കോടതി നടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്‌ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതി നടപടികളില്‍ സജ്ജീവമായി സഹകരിക്കാന്‍ സാധിക്കില്ല.' 1987 ല്‍ ജസ്റ്റീസ് നരേന്ദ്രന്‍ അധ്യക്ഷനായ സമതി കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് ഗവണ്‍മെന്റിനു നല്കിയ റിപ്പോര്‍ട്ടിലെ കാതലായ പ്രസ്താവനയാണിത്. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1973 ല്‍ കോടതി ഭാഷ ഇംഗ്‌ളീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നുറപ്പാണല്ലോ. 1985ല്‍ കോടതി ഭാഷ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്‌റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമതിയെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിലാണ് മേല്‍പറഞ്ഞ നിര്‍ദ്ദേശം അദ്ദേഹം നടത്തുന്നത്.

കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്‍ണ്ണല്‍ പ്രസിദ്ധീകരിക്കണമെന്നും (ഇതു രണ്ടും തമിഴിലും കന്നടത്തിലും തെലുങ്കിലും പണ്ടേ ഉണ്ട്.) നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കപ്പെടുകയുണ്ടായില്ലെന്നത് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇനിയൊരു കാലത്ത് ഈ ശുപാര്‍ശകളൊക്കെ നടപ്പാക്കപ്പെട്ടാല്‍ അഃിന്റെ ഗുണഭോക്താക്കളാവാന്‍ മലയാളമറിയാവുന്ന മലയാളികള്‍ ഉണ്ടായിരിക്കുമോ എന്ന് യാതൊരുറപ്പുമില്ല!

സായിപ്പിന്റ വിഴുപ്പു ചുമന്ന് വശം കെട്ട ഒരു ഭാവി തലമുറ, പൂര്‍വ്വികരുടെ ചിന്താശൂന്യമായ പ്രവര്‍ത്തി മൂലം നഷ്ടപ്പെട്ട മഹാസംസ്‌കാരത്തെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നത് ഒഴിവാക്കണമെങ്കില്‍, ഈ തലമുറയില്‍ നിന്നും വിവേകശാലികളായ കുറച്ചുപേരെങ്കിലും ഉണര്‍ന്നെണീക്കേണ്ടതുണ്ട്.

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ മലയാളം രക്ഷപെടണമെങ്കില്‍ ഭരണ ഭാഷ മലയാളമാകണം. സാമാന്യ ജനത്തിന് ഭരണ കാര്യങ്ങളില്‍ പങ്കാളിത്തമുണ്ടാവാനും ഇംഗ്‌ളീഷുണ്ടാക്കുന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നും രക്ഷ നേടുവാനും അഃുവഴി സാധിക്കും. സര്‍ക്കാര്‍ ജോലിയിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ മലയാളം ഒരു പ്രധാന വിഷയമാകുകകൂടിച്ചെയ്താല്‍ മലയാള പഠനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അങ്ങേയറ്റം ഗൗരവമായി കണ്ടു തുടങ്ങും. ദേശീയതലത്തിലുള്ള പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളത്തിലെഴുതാവുന്ന സാഹചര്യം കൂടി വന്നാല്‍ മലയാളം രക്ഷ നേടിക്കഴിയും എന്നുറപ്പിക്കാം.

കൂടാതെ ബിരുദതലം വരെയെങ്കിലും മലയാളം നിര്‍ബന്ധവിഷയമാക്കണം. കോടതികള്‍ക്കും സാധാരണക്കാര്‍ക്കുമിടയിലെ ഇംഗ്‌ളീഷെന്ന ഇരുമ്പുമറ തകര്‍ക്കപ്പെടണം. ഇംഗ്‌ളീഷിന്റെ സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിച്ച് വരേണ്യവര്‍ഗ്ഗമാകാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ നീക്കങ്ങളേയും ഇതോടൊപ്പം ചെറുക്കേണ്ടതുണ്ട്.

ഇത്രയുമൊക്കെ ചെയ്താല്‍ മലയാളം തനിയെ രക്ഷപെട്ടു കൊള്ളും. കൂണുപോലെ പൊട്ടിമുളക്കുന്ന ഇംഗ്‌ളീഷ് സ്‌കൂളുകളൊക്കെ താനേ ഇല്ലാതാകുകയോ അല്ലെങ്കില്‍ അവ നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രചാരകരായി സ്വയം മാറുകയോ ചെയ്തുകൊള്ളും. നിശ്ചയ ദാര്‍ഢ്യമുള്ള ഏതൊരു സര്‍ക്കാരിനും ചെയ്യാനാവുന്ന കാര്യങ്ങള്‍ മാത്രമാണിവ. അവര്‍ അതു ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്‍തുണയ്ക്കാന്‍ മലയാള സമൂഹം മുഴുവന്‍ കൂടെയുണ്ടാവും, തീര്‍ച്ച.

സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചു.

പത്താംക്ലാസ്സിലോ പ്ലസ്ടുവിനോ മലയാളം വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഭാഷാപരീക്ഷ വിജയിക്കണമെന്നാണ് പുതിയ നിര്‍ദേശം. വകുപ്പുതല പരീക്ഷ (ഡിപ്പാര്‍ട്ട്‌മെന്‍റ് ടെസ്റ്റ്) പോലെ ഈ മലയാളഭാഷാപരിജ്ഞാന പരീക്ഷയും പി.എസ്.സി. തന്നെ നടത്തും. 

സര്‍ക്കാരിന്റെ ഈ നിര്‍ദേശം പി.എസ്.സിയുടെ ഉപസമിതി പരിശോധിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ കമ്മീഷന്‍ യോഗം തീരുമാനം അംഗീകരിച്ചത്. 

എസ്.എസ്.എല്‍.സി. നിലവാരത്തിലുള്ളതാകും ഭാഷാപരിജ്ഞാനപരീക്ഷ. മലയാളം പഠിക്കാതിരുന്നവര്‍ക്ക് പി.എസ്.സി. വഴി ജോലിക്ക് അപേക്ഷിക്കുന്നതിനോ നേടുന്നതിനോ തടസ്സമില്ല. എന്നാല്‍ ജോലിയില്‍ തുടരുന്നതിനും പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനും ഭാഷാപരീക്ഷ വിജയിക്കണം. മലയാളം മിഷന്റെ ഡിപ്ലോമയുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കും.

മാതൃഭൂമി
11.03.2013