2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കുക, നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക.

ആധുനിക ജനാധിപത്യത്തിന്റെ അടിത്തറകളിൽ നീതിന്യായ വ്യവസ്ഥയ്ക്കും കോടതികൾക്കും നിർണായ സ്ഥാനമാണുള്ളത്. എന്നാൽ കോടതി സംവിധാനങ്ങൾ മാതൃഭാഷയിലാകാതിരിക്കുന്നത് ഈ ജനാധിപത്യ പ്രക്രിയയെ പിന്നോട്ടടിക്കുന്നതാണ്. അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ വാദം നടക്കുന്നു. വിധിന്യായവും അങ്ങനെതന്നെ. എന്തൊക്കെ നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് തങ്ങളെ ശിക്ഷിച്ചതെന്ന് വ്യക്തമായറിയാത്ത എത്രയോപേർ നമ്മുടെ ജയിലുകളിലുണ്ട്. വളരെക്കുറച്ചു പേർക്കു മാത്രം അറിയാവുന്ന ഭാഷയിൽ കോടതി നടപടികൾ നടക്കുമ്പോൾ, അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. 1973 മെയ് 11-ലെ പ്രത്യേക നോട്ടിഫിക്കേഷൻ പ്രകാരം ഹൈക്കോടതിക്കു കീഴിൽ വരുന്ന എല്ലാ സിവിൽ, ക്രിമിനൽ കോടതികളിലും ഇംഗ്ലീഷോ മലയാളമോ ഉപയോഗിക്കാം. എന്നാൽ അത് നടപ്പിലായില്ല. ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ അധ്യക്ഷനായ കമ്മിറ്റി 1987-ൽ നൽകിയ റിപ്പോർട്ട്, എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇരുമ്പുമറയാണ് ഇംഗ്ലീഷ് എന്നും അതു മാറിയാലേ കോടതി നടപടികളിൽ സാധാരണക്കാർക്ക് സഹകരിക്കാൻ കഴിയൂ എന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. കോടതി നടപടികൾ മാതൃഭാഷയിലാക്കുന്ന പ്രക്രിയയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് കേരളമാണ് എന്നും കമ്മിറ്റി നിരീക്ഷിച്ചു. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാ നിർമ്മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങൾ വ്യക്തമാക്കുന്നത്.
കോടതിഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഇടപെടലുകൾ ഈ ഘട്ടത്തിൽ ഓർക്കാം. ഐക്യമലയാള പ്രസ്ഥാനത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചരിത്രപരമാണ്. ഇതെത്തുടർന്ന് പൊടി തട്ടിയെണീറ്റ ഭരണതല കമ്മിറ്റികളും പ്രവർത്തനങ്ങളും പെരുവഴിയിൽത്തന്നെയാണ്. ഇംഗ്ലണ്ടിലെ കോടതികളിൽ ഒരു കാലത്ത് ലാറ്റിനും ഫ്രഞ്ചും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷല്ലാത്ത ഭാഷയിൽ കോടതിയിൽ സംസാരിച്ചാൽ അൻപതു പവൻ പിഴ എന്ന നിയമം കൊണ്ടുവന്നാണ് ഇംഗ്ലണ്ടിൽ മാതൃഭാഷയായ ഇംഗ്ലീഷിനെ കോടതി ഭാഷയാക്കിയത് എന്നോർമ്മിക്കുക. ഇക്കാര്യത്തിലും നാം ഇംഗ്ലീഷ് മാതൃക സ്വീകരിച്ചിരുന്നെങ്കിൽ!
സംവിധാനങ്ങളുടെ ജനാധിപത്യവത്കരണം നടക്കേണ്ടത് മാതൃഭാഷയിലാണ്. സിവിൽ, ക്രിമിനൽ കേസുകളുടെ അടിസ്ഥാന രേഖകൾ മുഴുവനും മാതൃഭാഷയിലായിരിക്കുമ്പോൾ, വാദവും വിധിയും ഇംഗ്ലീഷിലാവുന്നത് വൈരുദ്ധ്യമാണ്. ജഡ്ജിക്ക് മലയാളമറിയില്ല, മലയാള നിയമ പുസ്തകങ്ങളില്ല, നിയമ വിദ്യാഭ്യാസം മലയാളത്തിലല്ല എന്നൊക്കെയുള്ള മുട്ടുന്യായങ്ങൾ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷ മാത്രമറിയുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇതെല്ലാം ഇച്ഛാശക്തിയുണ്ടെങ്കിൽ സാധ്യമാകാത്ത കാര്യങ്ങളല്ല. ഒരു ജനത, അവർക്കു വേണ്ടി അവരുടെ നികുതിപ്പണം കൊണ്ടാണ് ഈ സംവിധാനങ്ങളെ നിലനിർത്തുന്നത് എന്ന യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണ് അനുഭവ യാഥാർത്ഥ്യം. ഈ മാതൃഭാഷാ നിഷേധം നിയമത്തിന്റെ എന്നതിനേക്കാൾ നീതിയുടെ വിഷയമാണ്. അതിനാൽ ഇത് നിയമം മൂലം തിരുത്തപ്പെടണം. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃഭാഷാ പ്രസ്ഥാനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് പറഞ്ഞുവച്ചത് ഇവിടെ യോർക്കാം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.