2016, ഫെബ്രുവരി 21, ഞായറാഴ്‌ച

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ലോക മാതൃഭാഷാദിനമായ ഫിബ്രവരി 21-ന് ഇന്ത്യയിലെ മാതൃഭാഷാസംഘടനകൾ ഡൽഹിയിൽ ഒത്തുകൂടുകയാണ്. ഭരണഘടനയിലെ എട്ടാംപട്ടികയിൽപ്പെടുത്തിയ 22 ഭാഷകൾക്കു പുറമെ അതിൽപ്പെടാത്ത ന്യൂനപക്ഷഭാഷകളുടെ സംഘടനകളും ഈ സംഗമത്തിലുണ്ടാകും. മാതൃഭാഷകൾക്കായുള്ള ഒരു പൊതു അവകാശപ്രഖ്യാപനവും അവിടെ നടക്കും.സ്വാതന്ത്ര്യസമരകാലത്തെ വാഗ്ദാനമായിരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്‌കരണം സ്വാതന്ത്ര്യത്തിനുശേഷം നിറവേറ്റപ്പെട്ടില്ല. ഇന്ത്യാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെപോയതും ഒരു ദശകം നീണ്ടുനിന്നതുമായ മറ്റൊരു സമരം വേണ്ടിവന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാകാൻ. 1956-ൽ കേരളം പിറന്നതിനുപിന്നിൽ ഐക്യകേരളപ്രസ്ഥാനം മാത്രമല്ല വിവിധ പ്രദേശങ്ങളിൽ നടന്ന ഭാഷാസമരങ്ങളുടെ പരിണതഫലംകൂടിയുണ്ടായിരുന്നു. രൂക്ഷമായ സമരങ്ങളാണ് പലയിടത്തും നടന്നത്.

    ഭാഷാസംസ്ഥാനങ്ങൾ ഉണ്ടായിട്ടും ഭാഷാപരമായ ജനാധിപത്യം ആദ്യം വേരുറച്ചില്ല. യൂറോപ്പിലെ പല ഭാഷകളെക്കാളും അംഗസംഖ്യയുള്ള ഇന്ത്യൻ ഭാഷകൾക്ക് അർഹമായ വികസനം തടയപ്പെട്ടു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗികഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടു. അത് പൂർണമായി നടപ്പാകാൻ വൈകുമെന്നതിനാൽ താത്കാലികസംവിധാനമായി ഇംഗ്ലീഷും ഔദ്യോഗികഭാഷയാക്കി. ഇതോടെ ഹിന്ദിയും ഇംഗ്ലീഷും രൂപപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്കുമുമ്പേ ശക്തിപ്രാപിച്ചിരുന്ന മലയാളമുൾപ്പെടെയുള്ള ഭാഷകൾ അവഗണിക്കപ്പെട്ടു. ഇംഗ്ലീഷിൽ ആദ്യത്തെ ശാസ്ത്രകൃതി വരുന്നതിനുമുമ്പേ മലയാളത്തിൽ ശാസ്ത്രകൃതികൾ രൂപപ്പെട്ടിരുന്നു. 1530-ൽ പുറത്തുവന്ന ‘യുക്തിഭാഷ’ എന്ന ഗണിതകൃതി ഒരുദാഹരണം മാത്രം.
    സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെവന്ന, 1948-ലെ ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മിഷൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയായിരിക്കണമെന്നാണു നിർദേശിച്ചത്. ഈ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ ഉപയോഗിക്കാൻകഴിയുന്ന ഭാഷകളെന്നനിലയിൽ എട്ടാംപട്ടികയിൽ ചില ഭാഷകളെ ഉൾപ്പെടുത്തിയതും.      എന്നാൽ, ഈ മേഖല പിന്നീട് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസത്തിൽപ്പോലും മാതൃഭാഷ പിന്തള്ളപ്പെടുന്നു. സംസ്ഥാനതലപരീക്ഷകളുടെ മാധ്യമമെന്നനിലയിൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മാതൃഭാഷ അവഗണനനേരിടുന്നു. ഐ.എ.എസ്., ഐ.പി.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ പി.എസ്.സി. പരീക്ഷകൾ മിക്കതും ഇംഗ്ലീഷിൽ മാത്രമേ എഴുതാനാവൂ എന്നതുതന്നെ ഉദാഹരണം.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷകൾ എട്ട് ഇന്ത്യൻ ഭാഷകളിൽ നടത്താൻ തീരുമാനിക്കപ്പെടുമ്പോൾ കേരളത്തിൽ സംസ്ഥാന പ്രവേശനപരീക്ഷകൾക്കുപോലും മലയാളം മാധ്യമമല്ല. സ്വന്തം ഭാഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽനിന്ന് തിരഞ്ഞെടുത്ത് എഴുതിക്കയറുന്ന കുട്ടിയുടെ വേഗത്തോട്, പൊങ്ങച്ചത്തിനായി, അറിയാത്ത ഭാഷയിൽ എഴുതുന്ന കുട്ടിക്ക് മത്സരിച്ച് ജയിക്കാൻ കഴിയില്ല. മാതൃഭാഷയിൽ അനായാസമായി എഴുതുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളോടുവേണം ഇനി ഇംഗ്ലീഷിൽ എഴുതുന്ന മലയാളി മത്സരിച്ചു വിജയിക്കാൻ എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ ഒരുപക്ഷേ, കേരളത്തിലെ രക്ഷിതാക്കൾതന്നെ മാതൃഭാഷയിൽ പ്രവേശനപരീക്ഷഴുതാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചുവെന്നുവരാം.
        കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. അതിനായി അവിടങ്ങളിലെ മാതൃഭാഷാസംഘടനകൾക്ക് ശക്തമായ സർക്കാർ  പിന്തുണയുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും കോടതിയിലും മാതൃഭാഷ ഉറപ്പിക്കുന്ന തീരുമാനമെടുത്തിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് അഖിലേന്ത്യാതലത്തിൽ കൂടുതൽ അംഗീകാരത്തിനുവേണ്ടിയാണ് രംഗത്തുവന്നിട്ടുള്ളത്. ജില്ലാക്കോടതിവരെ നേരത്തേതന്നെ തമിഴ് ഭാഷാ ഉപയോഗം നടപ്പാക്കിയ തമിഴ്നാട് ഹൈക്കോടതിയിൽ തമിഴ് ഭാഷ ഉപയോഗിക്കാനുള്ള നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ നിലയിൽ മറ്റു സംസ്ഥാനങ്ങളിലും മുന്നേറ്റങ്ങൾ നടക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഭാഷകളും ഇന്ത്യയിലെ ഔദ്യോഗികഭാഷകളാക്കുക എന്ന മുഖ്യാവശ്യമാണ് ഡൽഹിയിൽ ഈവർഷത്തെ ലോക മാതൃഭാഷാദിനത്തിൽ നടക്കുന്ന ഭാഷാകൂട്ടായ്മയിൽ ഉന്നയിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെ മാതൃഭാഷാസംഘടനകൾകൂടി പങ്കാളിയായ ഭാഷാസമത്വാവകാശപ്രസ്ഥാനമെന്ന(കാമ്പെയ്ൻ ഫോർ ലിംഗ്വിസ്റ്റിക് ഇക്വാലിറ്റി ആൻഡ്‌ റൈറ്റ്‌സ്) പൊതുസംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫിബ്രവരി 21-ന് ‘ഭാഷാവകാശപ്രഖ്യാപനം ഡൽഹി’ എന്നപേരിൽ  ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ടതും പെടാത്തതുമായ 40 ഇന്ത്യൻ ഭാഷകളുടെ പ്രതിനിധികൾ ചേർന്ന്  പത്രസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തും.
    -1എട്ടാംപട്ടികയിൽപ്പെട്ട 22 ഭാഷകളെയും ഔദ്യോഗികഭാഷകളാക്കുക എന്ന ആവശ്യത്തിനു പുറമേ എട്ടാം പട്ടികയിൽപ്പെടുത്താനായി കാലാകാലങ്ങളായി അവശ്യപ്പെട്ട ഭാഷകളെയും ഉൾപ്പെടുത്തണമെന്നുള്ളതും ഗോത്ര, ആദിവാസിഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നതും ഈ അവകാശപ്രഖ്യാപനത്തിൽപ്പെടുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാതൃഭാഷാ സംരക്ഷണത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ നിയമങ്ങളുണ്ടാക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെടും.

     ഭരണകൂടവും വ്യവസായ-വാണിജ്യസ്ഥാപനങ്ങളും പൗരരോട് അവരവരുടെ മാതൃഭാഷയിൽ വേണം ആശയവിനിമയം നടത്താൻ, അതത് സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ആ സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ഓരോ സംസ്ഥാനത്തെയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ ഔദ്യോഗികഭാഷ ഹൈക്കോടതിയിലുൾപ്പെടെ കോടതിഭാഷയായി അംഗീകരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ, കേന്ദ്രസർക്കാറിന്റെ എല്ലാ വെബ്സെറ്റുകളും എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം, എല്ലാ തലങ്ങളിലുമുള്ള അക്കാദമിക പരീക്ഷകളുടെയും തൊഴിൽ പരീക്ഷകളുടെയും മാധ്യമമായി എട്ടാം പട്ടികയിലെ ഭാഷകൾകൂടി അംഗീകരിക്കപ്പെടണം എന്നിങ്ങനെ ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ഉച്ചത്തിലുള്ള ശബ്ദമായിരിക്കും പ്രഖ്യാപനത്തിലുണ്ടാവുക.    -1 ലോകമാതൃഭാഷാദിനാചരണത്തിന് അടിസ്ഥാനമായ 1952-ലെ ബംഗ്ലാദേശിലെ രക്തസാക്ഷികളുടെയും ഇന്ത്യയിലെ വിവിധ ഭാഷകൾക്കുവേണ്ടി സമരരംഗത്തിറങ്ങിയവരുടെയും ഓർമകൾക്കുമുമ്പിൽ ജന്തർമന്ദിറിൽ വൈകിട്ട് അഞ്ചുമണിക്ക് ദീപംതെളിക്കുന്നതാണ്.

ഇംഗ്ലീഷും ഹിന്ദിയും മാത്രം ഔദ്യോഗികഭാഷകളായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയന്റെ തലസ്ഥാനത്ത് നടക്കുന്ന ഈ ഭാഷാമുന്നേറ്റം രാജപാതയിൽ ഇന്ത്യൻ ഭാഷകൾ നടത്തുന്ന ഒരു കാവുതീണ്ടലാണ്. രാജപാതകൾ ഈ നിലയിൽ ഇന്ത്യൻ ഭാഷകൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ജനപാതകളാക്കിമാറ്റുന്നതിനുള്ള സമരത്തിന്റെ തുടക്കമാണിത്. ഈ മുന്നേറ്റം നടക്കുമ്പോഴും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ശതമാനം ജനങ്ങളുടെ ഔദ്യോഗികഭാഷയായ മലയാളത്തിനുമുമ്പിൽ എല്ലാ പാതകളും തുറക്കപ്പെടുന്നത് എന്നായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ‘മലയാളത്തിൽ പഠിച്ചവർ ഈവഴി നടന്നുകൂടാ’ എന്ന ഭാഷാപരമായ തീണ്ടൽപ്പലക കേരളത്തിലെ സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കോടതികളിൽനിന്നും എടുത്തുമാറ്റാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

ലോക മാതൃഭാഷാ ദിനാഘോഷം കോഴിക്കോട്.

ലോക മാതൃഭാഷാ ദിനാഘോഷം പാലക്കാട്.

തിരൂരിന് പുതുമയായി മാതൃഭാഷാവകാശ ജാഥ.

മലപ്പുറത്ത് നടന്ന മാതൃഭാഷാവകാശ ജാഥയും മാതൃഭാഷാ സംഗമവും.

പി. എസ്. സി പരീക്ഷകള്‍ മലയാളത്തിലാക്കുക എന്ന ആവശ്യം വിദ്യാര്‍ത്ഥി മലയാളവേദി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചര്‍ച്ച ചെയ്യുന്നു.

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

മാതൃഭാഷാ ദിനാഘോഷം കണ്ണൂരില്‍.

മാതൃഭാഷാവകാശ ജാഥ ഇന്നു തിരൂരില്‍.

മാതൃഭാഷാദിനത്തില്‍ ചിന്തിക്കേണ്ടവ.

നമ്മുടെ മലയാളം.

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം.

നോട്ടീസ് പ്രചരണം.

മാതൃഭാഷാ ബോധവല്‍ക്കരണം.

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

അക്ബര്‍ കക്കട്ടിലിന് ആദരാഞ്ജലികള്‍.

ചെറുകഥാകൃത്തും, നോവലിസ്റ്റുമായ അക്‌ബര്‍ കക്കട്ടില്‍(62)അന്തരിച്ചു.അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയബാധയെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള അക്കബര്‍ കക്കട്ടില്‍ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ രചയിതാവുമാണ്.മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു.

കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ കക്കട്ടില്‍ രചിച്ചു. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്‌ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു. രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

‘സ്കൂള്‍ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന് 1992-ല്‍ ഹാസവിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡും വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് 2004 ലെ നോവലിനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1998 -ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും 2000- ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (സ്കൂള്‍ ഡയറി- ദൂരദര്‍ശന്‍ സീരിയല്‍) എന്നിവയും കക്കട്ടിലിനെ തേടിയെത്തി. 1992-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങള്‍ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ 1954 ജൂലൈ 7ന്‌ പി.അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി ജനിച്ച അക്ബര്‍ കക്കട്ടില്‍ പാറയില്‍ എല്‍.പി, വട്ടോളി സംസ്കൃതം സെക്കന്ററി സ്കൂള്‍, ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ് തലശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം ആദ്യവര്‍ഷം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വര്‍ഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പഠിച്ചു. പഠനശേഷം വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം അദ്ധ്യാപകനായ അദ്ദേഹം കൂത്താളി ഹൈസ്കൂളിള്‍, കുറ്റ്യാടി ഗവ.ഹൈസ്കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയായിരുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് അക്ബര്‍ ശ്രദ്ധേയനായത്. നാല് നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

കണ്ണൂര്‍ മാതൃഭാഷാ സംഗമം.

മലപ്പുറം മാതൃഭാഷാ സംഗമം.

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കാലടി സംസ്കൃത സര്‍വകലാശാലയില്‍ 09.02.2016 ന് പി. പവിത്രന്‍ പ്രഭാഷണം നടത്തുന്നു- പോസ്റ്റര്‍.

ഓണ്‍ലൈന്‍ കൂട്ടായ്മയുടെ കരുത്തില്‍ വിക്കിപീഡിയയ്ക്ക് 15.

January 15, 2016, 07:36 AM ISTT- T T+

ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഇതിഹാസം രചിച്ച വിക്കിപീഡിയയ്ക്ക് ഇന്ന് 15 വയസ്സ് തികയുന്നു. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ യഥാര്‍ഥ ഉദയമെന്ന് വിശേഷിപ്പക്കപ്പെട്ട ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശം ആരംഭിച്ചത് 2001 ജനവരി 15 നാണ്.
ഒന്നര പതിറ്റാണ്ടുകൊണ്ട് മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. മൂന്നര കോടി ലേഖനങ്ങളുള്ള വിക്കിപീഡിയ ഒരേസമയം സാധ്യതകളുടെയും വെല്ലുവിളികളുടെയും ഭാവിലോകമാണ് വിജ്ഞാനദാഹിക്കള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
പതിനഞ്ച് വര്‍ഷംമുമ്പ് ആദ്യം തുടങ്ങിയത് ഇംഗ്ലീഷ് വിക്കിപീഡിയയാണ്. 50,55,699 ലേഖനങ്ങള്‍ ഇതെഴുതുന്ന സമയത്ത് ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട്. 291 ഭാഷകളില്‍ ഇപ്പോള്‍ വിക്കിപീഡിയയ്ക്ക് പതിപ്പുകളുണ്ട്. അതില്‍ 12 എണ്ണത്തില്‍ 10 ലക്ഷത്തിലേറെയും 45 എണ്ണത്തില്‍ ഒരു ലക്ഷത്തിലേറെ ലേഖനങ്ങള്‍ ഉണ്ട്.
ലോകത്തേറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഓണ്‍ലൈന്‍ ഇടങ്ങളിലൊന്നാണ് ഇപ്പോള്‍ വിക്കിപീഡിയ. 2015 സപ്തംബറിലെ കണക്ക് പ്രകാരം പ്രതിമാസം 37.4 കോടി പേര്‍ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു.
ആര്‍ക്കും ലേഖനങ്ങള്‍ എഴുതാവുന്ന, ആര്‍ക്കും തിരുത്തലുകള്‍ വരുത്താവുന്ന ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് ലോകത്താകമാനം സജീവമായ 73,000 എഡിറ്റര്‍മാരുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് തിരുത്തലുകള്‍ വിക്കിപീഡിയിയല്‍ ദിനംപ്രതി നടക്കുന്നു. പ്രതിഫലേച്ഛ കൂടാതെയുള്ള ഇവരുടെ പ്രവര്‍ത്തനമാണ് വിക്കിപീഡിയയുടെ കരുത്ത്.
വിക്കിപീഡിയ ഒരു സാങ്കേതിക പ്രതിഭാസമല്ലെന്ന് 'ദി വിക്കീപിഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥം രചിച്ച ആഡ്രൂ ലിഹ് ചൂണ്ടിക്കാട്ടുന്നു. അതൊരു സാമൂഹിക പ്രതിഭാസമാണ്, ഡിജിറ്റല്‍യുഗത്തില്‍ അനിവാര്യമായ ഒന്ന്.
തുടക്കം
ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും കൂടി ആരംഭിച്ച വിക്കിപീഡിയയുടെ പ്രാരംഭചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക, 1990 കളുടെ മധ്യേ ജിമ്മി വെയ്ല്‍സ് ആരംഭിച്ച 'ബോമിസ്' ( BOMIS ) എന്ന ഓണ്‍ലൈന്‍ സംരംഭത്തിലാകും. സെര്‍ച്ച് എഞ്ചിനെന്നോ വെബ്ബ് ഡയറക്ടറിയെന്നോ വിശേഷിപ്പിക്കാവുന്ന ആ സംരംഭത്തിന് കീഴില്‍ 'ന്യൂപീഡിയ' എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം 2000 മാര്‍ച്ച് 9 ന് ആരംഭിച്ചു.
ലാറി സേഞ്ചറായിരുന്നു ന്യൂപീഡിയയുടെ ചീഫ് എഡിറ്റര്‍. സാധാരണ വിജ്ഞാനകോശങ്ങള്‍ പോലെ വിദഗ്ധരെക്കൊണ്ട് ലേഖനങ്ങളെഴുതിക്കാന്‍ വിഭാവനം ചെയ്യപ്പെട്ട ആ സംരംഭത്തിന്റെ പോഷകപദ്ധതി എന്ന നിലയ്ക്കാണ് 'വിക്കിപീഡിയ' ആരംഭിക്കുന്നത്. ലാറി സേഞ്ചര്‍ തന്നെയായിരുന്നു വിക്കിപീഡിയയുടെയും ചീഫ് എഡിറ്റര്‍.
വിദഗ്ധര്‍ എഴുതുന്ന ഒന്നായിരുന്നു ന്യൂപീഡിയ എങ്കില്‍, ആര്‍ക്കും എഴുതുകയും തിരുത്തല്‍ വരുത്തുകയും ചെയ്യാവുന്ന, ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമെന്ന നിലയ്ക്കാണ് വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്. ഓണ്‍ലൈന്‍ സഹകരണം അസാധാരണമാം വിധം ലളിതമാക്കുന്ന 'വിക്കി' സോഫ്റ്റ്‌വേറാണ് അതിനായി ഉപയോഗിച്ചത്.
വിക്കിപീഡിയയ്ക്ക് കര്‍ക്കശമായി ചില മാനദണ്ഡങ്ങള്‍ തുടക്കത്തില്‍ തന്നെ ചീഫ് എഡിറ്റര്‍ ലാറി സേഞ്ചര്‍ മുന്നോട്ടുവെച്ചു. ലേഖനങ്ങളിലെ കാഴ്ചപ്പാട് നിഷ്പക്ഷമായിരിക്കണം എന്നതായിരുന്നു അതില്‍ പ്രധാനം. ലേഖനമെഴുതുന്നയാള്‍ക്ക് തെറ്റുകള്‍ വരുത്താം. പക്ഷേ, അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഓരോ തിരുത്തലിന്റെയും ലക്ഷ്യം ലേഖനത്തെ കുറ്റമറ്റതാക്കുക എന്നതിലുപരി, അതിനെ മെച്ചപ്പെടുത്തുക എന്നതായിരിക്കണം. വിക്കിപീഡിയ പോലൊരു സംരംഭത്തിന് ഉറച്ച അടിത്തറയുണ്ടാക്കാന്‍ ലാറി സേഞ്ചറുടെ ഈ നിലപാട് സഹായിച്ചു.
ബോമിസ് കമ്പനി തളരുകയും വരുമാനം കുറയുകയും, വിക്കിപീഡിയയുമായി ബന്ധപ്പെട്ട് ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തതോടെ, 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ ചീഫ് എഡിറ്റര്‍ പദം ഒഴിഞ്ഞു. 'ചീഫ് ഇന്‍സ്റ്റിഗേറ്റര്‍' എന്ന പദവിയില്‍ തുടര്‍ന്ന അദ്ദേഹം 2003 ജനവരിയില്‍ പൂര്‍ണമായും വിക്കിപീഡിയ സംരംഭത്തോട് വിടചൊല്ലി. ഏത് സംരംഭത്തിന്റെ പോഷകപദ്ധതിയായാണോ വിക്കിപീഡിയ തുടങ്ങിയത്, ആ പദ്ധതി ഇല്ലാതായി. പക്ഷേ, വിക്കിപീഡിയയെ കാത്തിരുന്നത് അങ്ങനെയൊരു വിധി ആയിരുന്നില്ല. കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. വിക്കി സോഫ്റ്റ്‌വേറിന്റെ ലാളിത്യവും സൗകര്യവും അനുഗ്രഹമായി. മാത്രമല്ല, അതിന് മുമ്പ് അത്തരമൊരു ഓണ്‍ലൈന്‍ സംരംഭം ഉണ്ടായിരുന്നില്ല എന്നതും അനുകൂലമായി.
വളര്‍ച്ച മിന്നല്‍ വേഗത്തില്‍
ഭാഷയുടെ അതിരുകള്‍ കടന്ന് മിന്നല്‍ വേഗത്തിലായിരുന്നു വിക്കിപീഡിയയുടെ വളര്‍ച്ച. 2001 ജനവരി 15 ന് ആരംഭിച്ചത് ഇംഗ്ലീഷ് വിക്കിപീഡിയ ആണെന്ന് സൂചിപ്പിച്ചല്ലോ. ആദ്യലേഖനം U എന്ന അക്ഷരത്തെക്കുറിച്ചായിരുന്നു. ആദ്യമാസം തന്നെ 1000 ലേഖനങ്ങളുണ്ടായി!
2001 അവസാനിക്കുമ്പോഴേക്കും 18 ഭാഷകളിലേക്ക് വിക്കിപീഡിയ പതിപ്പുകള്‍ വളര്‍ന്നു, ലേഖനങ്ങളുടെ എണ്ണം 20,000 ആയി. 2002 അവസാനിക്കുമ്പോഴേക്കും മലയാളം ഉള്‍പ്പടെ 26 ഭാഷകളില്‍ വിക്കിപീഡിയ എത്തി. 2003 ല്‍ ഭാഷാവിക്കികളുടെ എണ്ണം 46 ആയി. 2004 ല്‍ 161 ഭാഷകളില്‍ വിക്കിപീഡിയ പതിപ്പുകളെത്തി.
2007 സപ്തംബര്‍ 9 ന് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ 20 ലക്ഷം ലേഖനങ്ങല്‍ തികഞ്ഞു. അതോടെ, ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന ബഹുമതി വിക്കിപീഡിയയ്ക്കായി. ഏതാണ്ട് ആറ് നൂറ്റാണ്ടായി ആ പദവി കൈയാളിയിരുന്നത് ചൈനയിലെ 'യോംഗിള്‍ എന്‍സൈക്ലോപീഡിയ' ( Yongle Encyclopedia ) ആയിരുന്നു.
മാതൃസംരംഭം ആരംഭിച്ച് ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ്, 2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയ ആരംഭിക്കുന്നത്. അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം. പ്രഭാകരനാണ് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും സജീവമായ മലയാളം വിക്കിപീഡിയയില്‍ ഇതെഴുതുന്ന വേളയില്‍ 41,298 ലേഖനങ്ങളുണ്ട്. ഇന്റര്‍നെറ്റില്‍ മലയാളഭാഷയിലെ ഏറ്റവും വലിയ വിവരശേഖരമായി മലയാളം വിക്കീപിഡിയ ഇപ്പോള്‍ മാറിയിരിക്കുന്നു.
സാധാരണക്കാരും പണ്ഡിതരും വിദ്യാര്‍ഥികളും സാങ്കേതികവിദഗ്ധരും ഉള്‍പ്പടെ ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വിക്കിപീഡിയയ്ക്ക് വേണ്ടി സന്നദ്ധസേവനം നടത്തുന്നു. പ്രതിഫലേച്ഛ കൂടാതെ വിക്കിപീഡിയയ്ക്ക് സേവനം ചെയ്യുന്നവരെ ആകര്‍ഷിക്കുന്നത് ആ പ്രവര്‍ത്തി നല്‍കുന്ന ബൗദ്ധിക ആഹ്ലാദവും സംതൃപ്തിയുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷികാഘോഷം തിരുവനന്തപുരത്തും
വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ ലോകമെങ്ങും വിക്കിപ്രവര്‍ത്തകരും വിക്കി ഉപയോക്താക്കളും ചേര്‍ന്ന് ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ സമൂഹം തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഒത്തുചെരുന്നു.
പുളിമൂട്ടിലെ കേസരി സ്മാരകഹാളില്‍ ഉച്ചയ്ക്ക് 2.00 ന്  കേരള ഐടി മിഷന്‍ ഡയറക്ടര്‍ കെ. മൊഹമ്മദ് വൈ. സഫിറുള്ള വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്യും. പ്രമുഖ ശാസ്ത്രസാഹിത്യകാരന്‍ കെ.കെ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ വിക്കിസംരംഭങ്ങളെ സമ്മേളനത്തില്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തും. വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവുമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കു പുറമേ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിക്കിപീഡിയ പ്രവര്‍ത്തകരായ ഫുവാദ് ജലീല്‍, കണ്ണന്‍ ഷണ്‍മുഖം, അഖില്‍ കൃഷ്ണന്‍, സുഗീഷ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.