2017, മേയ് 1, തിങ്കളാഴ്‌ച

മലയാളഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം > ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ പുതിയ അധ്യയനവര്‍ഷംമുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആദ്യ ഇ എം എസ് സര്‍ക്കാരിന്റെയും നിയമസഭയുടെയും 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയ നിയമസഭാമന്ദിരത്തില്‍ നടന്ന നിയമസഭാസമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ബില്‍ അവതരിപ്പിച്ചത്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന സമ്മേളനത്തില്‍ മലയാളഭാഷയ്ക്ക് കരുത്ത് പകരുന്ന  നിയമനിര്‍മാണത്തിനാണ് സഭ തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതഭാഷയായി പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ ഏപ്രില്‍ പത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ്  ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാകും.
വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു. വിദ്യാലയങ്ങളില്‍ മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തിയും മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂവെന്ന രീതിയിലും ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണങ്ങളോ പാടില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ ആ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴശിക്ഷ വിധിക്കും. പിഴയുടെ നടപടികള്‍ കൈക്കൊള്ളാനുള്ള ചുമതല വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മൂന്നുതവണ നിയമലംഘനമുണ്ടായാല്‍  ആ വിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നിരാക്ഷേപ പത്രം റദ്ദാക്കും.  ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വന്ന, പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ളാസുകളിലെ പാഠ്യപദ്ധതി പ്രകാരമുള്ള മലയാളഭാഷാപഠനം സാധ്യമാക്കാന്‍സാധിക്കാതെവന്നാല്‍ പത്താംതരം പരീക്ഷയില്‍ മലയാളഭാഷാ പരീക്ഷയില്‍നിന്ന് അവരെ ഒഴിവാക്കും. കേരള വിദ്യാഭ്യാസ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് കീഴില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കും. നിയമം നടപ്പാക്കാന്‍ വൈഷമ്യം ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കാം. അത് ഈ നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിയമം നടപ്പായി രണ്ടുവര്‍ഷംവരെയാകും ഇതിനുള്ള അവസരമെന്നും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
ബില്‍ പ്രാബല്യത്തിലാകുന്നതോടെ കന്നട, തമിഴ് മീഡിയത്തിലെ സ്കൂളുകളിലും ഒറിയന്റല്‍/സംസ്കൃതം/അറബിക് സ്കൂളുകളിലുമായി 194 മലയാള ഭാഷാധ്യാപകരുടെ തസ്തിക സൃഷ്ടിക്കേണ്ടിവരും. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവയിലായി നിയമിക്കുന്ന ഈ അധ്യാപകര്‍ക്ക് ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കായി 7.20 കോടി രൂപയുടെ അധിക ചെലവ് വര്‍ഷം വരും. ശമ്പളവര്‍ധന, ക്ഷാമബത്ത വര്‍ധന, അടിസ്ഥാനശമ്പള വര്‍ധന എന്നിവയുടെ ബാധ്യതയും വരും. നിയമലംഘനം നടത്തുന്ന അധ്യാപകരില്‍നിന്ന് പിഴ ഈടാക്കല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ നിരാക്ഷേപ പത്രം റദ്ദാക്കാല്‍, അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍ എന്നിവയുടെ അധികാരം സര്‍ക്കാരിനായിരിക്കും.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബില്‍ അവതരിപ്പിച്ചു. എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, വി ടി ബലറാം, ഡോ. എന്‍ ജയരാജ്, കെ സി ജോസഫ്, കെ എം ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.